Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അയാൾ പറയുന്നു, പണം കൊണ്ടു മാത്രം അതിജീവിക്കാനാവാത്ത ദുരന്തങ്ങളെക്കുറിച്ച്'

ലിജീഷ് കുമാർ
Kim-Ki-Duk

ഡിസംബറിൽ തിരുവനന്തപുരത്ത് ഏതെങ്കിലും തീയറ്ററിനുമുന്നിൽ അതിരാവിലെ മുതൽ അറ്റമില്ലാതെ നീളുന്ന ഒരു ക്യൂ കണ്ടാൽ ഒന്ന് ഉറപ്പിക്കാം. അന്താരാഷ്ട്ര ചലചിത്രമേളയാണ്. കിം കി ഡുക്കിന്റെ ചിത്രം പ്രദർശനത്തിനുണ്ട്. മലയാളികൾ ഇത്രയേറെ നെഞ്ചേറ്റിയ മറ്റൊരു വിദേശ സംവിധായകൻ ഉണ്ടോ എന്നു സംശയം. പ്രളയത്തെ തുടർന്ന് ഈ വർഷം എഎഫ്എഫ്കെ ഉണ്ടാവില്ല എന്ന വാർത്ത വന്നതോടെ നിരാശയിലാണ് കേരളത്തിനകത്തും പുറത്തുമുള്ള ചലചിത്രപ്രേമികൾ.

കേരള ചലചിത്രമേള വേണ്ടന്നുവയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ചെത്തിയവരിൽ സാക്ഷാൽ കിം കി ഡുക്കും ഉണ്ട്. കേരളത്തിലെ പ്രളയത്തിൽ പെട്ട ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖം ഉണ്ടെന്നും മനസ്സു കൊണ്ട് അവരോടൊപ്പം നിൽക്കുന്നു എന്നും പറഞ്ഞ കിം കി ഡുക്ക് കേരള ചലച്ചിത്രമേള ലോകമെമ്പാടുമുള്ള സിനിമാസ്നേഹികൾ നോക്കി കാണുന്ന ഒന്നാണെന്നും അതു നിർത്തിവയ്ക്കരുതെന്നും സർക്കാരിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർഥിച്ചു. 

വിഷയത്തിൽ എഴുത്തുകാരൻ ലിജീഷ് കുമാറിന്റെ കുറിപ്പിങ്ങനെ – 

എനിക്കു കൊറിയൻ ഭാഷ അറിയില്ല. പക്ഷേ അവരെഴുതുന്നതും പറയുന്നതുമെല്ലാം, എന്തിനവരുടെ മൗനം പോലും എനിക്കറിയാം. കൊറിയയിൽ എനിക്കു സുഹൃത്തുക്കളുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകളന്വേഷിച്ച് ബൈക്കിൽ നാടു ചുറ്റുന്ന തേ സുക്, അവന്റെ കാമുകി സുൻഹ്വാ, അവളുടെ ഭർത്താവ്, അങ്ങനൊരുപാട് പേർ! എപ്പഴെല്ലാം ഇവരെ കാണണമെന്ന് തോന്നുന്നോ അപ്പോഴെല്ലാം ഞാൻ ടൊറന്റിൽ കയറി ഫ്ലൈറ്റ് പിടിക്കാറുണ്ട്.

18 തികഞ്ഞ ശേഷമുള്ള എന്റെ പല വെക്കേഷനുകളും ഞാൻ കൊറിയയിലാണ് ചെലവഴിച്ചിട്ടുള്ളത്. നവംബർ– ഡിസംബർ ആകുമ്പോഴേക്കും കൊറിയ വിളിക്കാൻ തുടങ്ങും, 'വരുന്നില്ലേ ഇക്കുറി?' പിന്നവിടെ ചെല്ലും വരെയുള്ള വിങ്ങൽ, ഹൊ! അങ്ങനെ പിടിച്ച് വലിക്കാൻ മാത്രം പൊളിച്ചങ്ങാതിയാണ് ഈ തേ സുക് ഒക്കെ. കൊറിയയിലെ ഉടമസ്ഥരില്ലാതെ കിടക്കുന്ന വീടുകളെല്ലാം അവന്റെ വീടുകളാണ്. അകത്തു കയറി വീട്ടുകാർ വരുന്നതു വരെ അവനങ്ങ് താമസിക്കും. കേടായ വീട്ടുസാധനങ്ങളെല്ലാം റിപ്പയർ ചെയ്യും. എല്ലാം അടുക്കിപ്പെറുക്കി വീട് ക്ലീൻ ചെയ്തങ്ങു കൈമാറും. കള്ളൻ എന്നു വിളിക്കാനോങ്ങിയ വീട്ടുകാർ കണ്ണു തള്ളി പഴം വിഴുങ്ങിയ നിൽപുനിൽക്കും. മറ്റൊരുത്തനുണ്ട്, തേ സുക്കിനെപ്പോലെ കറക്കു കമ്പനിയല്ല, സന്യാസിയാണ് - ഒരു ബുദ്ധഭിക്ഷു. എന്നു കരുതി ബോറൻ പച്ചിലപ്പാമ്പല്ല. തേ സുക്കിനെപ്പോലെ മറ്റൊരാളുടെ ഭാര്യയെ കാമിക്കുന്നില്ല എന്നേയുള്ളൂ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ബുദ്ധക്ഷേത്രമാണ് അയാളുടെ വീട്, ജലരതിയിലുറങ്ങുന്ന കൂട്ടുകാരൻ!

തീർന്നില്ല. സെഹീ എന്നൊരുത്തിയുണ്ട്, സുന്ദരി. പക്ഷേ കാമുകന് തന്റെ മുഖം മടുത്തു എന്നു കരുതി ഒരു ദിവസം പ്ലാസ്റ്റിക് സർജറി നടത്തി മുഖമങ്ങു മാറ്റി. അവളിപ്പോൾ പഴയ സെഹീയല്ല. അതുകൊണ്ടെനിക്ക് സെഹീ ഒരാളല്ല, രണ്ടാളാണ്. ഇതുപോലല്ലാതെ ശരിക്കും രണ്ടാളായ വേറൊരു കിടിലൻ ഗ്യാംഗുണ്ട്. പണം സമ്പാദിച്ച് യൂറോപിലെത്താൻ ശ്രമിക്കുന്ന രണ്ട് പെൺ സുഹൃത്തുക്കൾ. ഒരാൾ കൂട്ടിക്കൊടുപ്പുകാരിയും മറ്റേയാൾ ലൈംഗികത്തൊഴിലാളിയും! ഇനിയുമുണ്ട് ഒരുപാട് പേർ. ചുരുക്കത്തിൽ കൊറിയയിൽ ഞാനൊരപരിചിത തീർഥാടകനല്ല. എനിക്കും കൊറിയക്കുമിടയിൽ അന്നുമിന്നും ഒരൊറ്റ ടൂറിസ്റ്റ് ഗൈഡേയുള്ളൂ. 'വെൽകം ടു കൊറിയ, നൈസ് ടു മീറ്റ് യൂ' എന്നു പറയാനുള്ള ഇംഗ്ലീഷ് പോലും അയാൾക്കറിയില്ല. കൊറിയനും മലയാളവുമറിയാവുന്ന ദ്വിഭാഷിയുമല്ല അയാൾ. അയാൾക്കാകെ അറിയാവുന്ന ഭാഷ കൊറിയനാണ്, എന്നിട്ടും അയാളാണെന്റെ ഗൈഡ്. മേപ്പറഞ്ഞ സുഹൃത്തുക്കളെയെല്ലാം അയാൾ പരിചയപ്പെടുത്തിയതാണ്. അയാളുടെ പേര് കിം!

മുഴുവൻ പേരു പറഞ്ഞാൽ ചിലപ്പോൾ നിങ്ങളിൽ ചിലരെങ്കിലും അയാളെ അറിയും. ഒരിക്കലെങ്കിലും കൊറിയയിൽ പോയിട്ടുണ്ടെങ്കിൽ ഉറപ്പായും അറിയും. മുഴുവൻ പേര് കിം കി ഡുക്ക്!

"പ്രിയപ്പെട്ട കിം, നാട്ടിൽ പ്രളയമായിരുന്നു. ഈ ഡിസംബറിൽ ഞങ്ങൾ കൊറിയക്കില്ല. ആരും കൊറിയക്കൊന്നും പോകണ്ടാന്നാണ് ചട്ടം." എഴുതി മുഴുമിക്കും മുമ്പേ കിമ്മിന്റെ മറുപടി വന്നു, എനിക്കല്ല എന്റെ സർക്കാരിന്. ആ കത്താണിത്. കഷ്ടപ്പെടുന്ന ജനതക്കൊപ്പമാണ് അയാളുടെ മനസ്സെന്ന് ഇതിലുണ്ട്. വരൾച്ച കൊണ്ടല്ല പ്രളയത്തെ പ്രതിരോധിക്കേണ്ടതെന്ന പരാതിയും. പണം കൊണ്ടു മാത്രം എല്ലാ ദുരന്തങ്ങളെയും അതിജീവിക്കാനാവില്ലെന്ന് അയാൾ പറഞ്ഞു പോകുമ്പോൾ, നമുക്കതൊക്കെ ഉൾക്കൊള്ളാൻ പാകമുള്ള ഒരുള്ളുണ്ടോ എന്നാണെന്റെ ശങ്ക.

സത്യമാണ് ദുരിതാശ്വാസത്തിന് പണം വേണം, ഡെലിഗേറ്റ് ഫീ ഉയർത്തി കൂടുതലായി കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കെടുക്കാമല്ലോ. അപ്പോൾ അതായിരിക്കില്ല പ്രശ്നം, പിന്നെന്താവും. പ്രളയകാലത്തിനിപ്പുറം ആഘോഷ വിരുദ്ധതയുടെ ആഘോഷമാണെങ്ങും. എവിടേക്കാണ് അതു നമ്മളെ കൊണ്ടു പോകുന്നത്. ഏതു ദുരിതാശ്വാസ നിധി കൊണ്ടാണ് മനസ്സ് മരവിച്ചു പോയവരെ രക്ഷിക്കാൻ കഴിയുക? സാമ്പത്തികമായി മാത്രം ലോകത്തെ കണ്ടു, മാനസിക വ്യാപാരങ്ങളുടെ മൂലധനക്കണക്ക് പാളി എന്നൊക്കെയുള്ള വിമർശനങ്ങൾ പല കാലങ്ങളിലായി മാർക്സ് കേട്ടിട്ടുണ്ട്, മാർക്സിസ്റ്റ് പാർട്ടികളും. കേരള ചലച്ചിത്രമേളയുടെ പടം ആ പരാതിപ്പട്ടികയിൽ പതിക്കപ്പെടാതിരിക്കട്ടെ.

***   ***   ***

1. തേ സുക് - കിം കി ഡുക്കിന്റെ ത്രീ അയേണിലെ നായകൻ. 

2. ബുദ്ധഭിക്ഷു - സ്പ്രിംങ്, സമ്മർ, ഫാൾ വിന്റർ & സ്പ്രിംങിലെ ഭിക്ഷു.

3. സെഹീ - ഡുക്കിന്റെ ടൈമിലെ നായിക.

4. യൂറോപ്പിലെത്താൻ ശ്രമിക്കുന്ന പെൺകുട്ടികൾ - സമരിറ്റൻ ഗേളിലെ നായികമാർ.