ന്യൂഡൽഹി ∙ ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതു തടയണം എന്ന ഹർജി സുപ്രീം കോടതി തള്ളി. ഉത്തർപ്രദേശിലെ സീതാപുരിൽ 13 കുട്ടികൾ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചതിനുശേഷം അവിടെ മുനിസിപ്പൽ അധികൃതർ നായ്ക്കളെ കൊലപ്പെടുത്തുന്നതിനെതിരെയാണു മൃഗക്ഷേമ ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹർജി അനുവദിച്ചില്ല. കേരളത്തിൽ സമാനമായ പ്രശ്നത്തിൽ തദ്ദേശനിയമങ്ങളല്ല, 1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആണ് ബാധകമാകുക എന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവ് ഇവിടെയും നടപ്പാക്കണം എന്നാണു സീനിയർ അഭിഭാഷക വിഭാ ദത്ത് മഖീജ വാദിച്ചത്. ഏതോ വന്യമൃഗങ്ങളാണു കുട്ടികളെ കടിച്ചതെന്നും വിഭ വാദിച്ചു. കേസ് ഇനി ജൂലൈയിൽ പരിഗണിക്കും.