ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ദലിത് വിരുദ്ധനെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യ പുരോഗതിയിൽ നിന്നു ദലിതരെ പൂർണമായി ഒഴിവാക്കാനാണു മോദിയും ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നു പട്ടികവിഭാഗ പീഡന നിരോധന നിയമത്തിൽ വരുത്തിയ ഇളവിനെതിരെ വിവിധ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ രാഹുൽ ആരോപിച്ചു.
നിയമത്തിൽ ഇളവ് വരുത്തിയ സുപ്രീം കോടതി ജഡ്ജിയെ ദേശീയ ഹരിത ട്രൈബ്യൂണൽ അധ്യക്ഷനാക്കിയാണു മോദി ആദരിച്ചത്. ദലിതർക്കെതിരായ പീഡനം തടയാനുള്ള നിയമം കൊണ്ടുവന്നതു കോൺഗ്രസ് സർക്കാരാണ്. ദലിതരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരിഞ്ചു പോലും കോൺഗ്രസ് പിന്നോട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദലിതർ ആക്രമിക്കപ്പെടുകയാണ്. 2019 ൽ മോദിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ നിര ദലിതർ, സ്ത്രീകൾ, ന്യൂനപക്ഷം, കർഷകർ എന്നിവരുടെ ശബ്ദമാകുമെന്നും രാഹുൽ പറഞ്ഞു.