ന്യൂഡൽഹി∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്കു മുന്നൂറിലേറെ സീറ്റ് ലഭിക്കുമെന്നു പാർട്ടി നടത്തിയ സർവേ ഫലം. ബിജെപി നേതൃത്വംനൽകുന്ന ദേശീയ ജനാധിപത്യ മുന്നണിക്ക് (എൻഡിഎ) 360 സീറ്റ് ലഭിക്കുമെന്നും സർവേ പറയുന്നു. 2014ൽ ബിജെപിക്ക് 282 സീറ്റാണു ലഭിച്ചത്, എൻഡിഎയ്ക്കു 336 സീറ്റും.
എൻഡിഎയ്ക്ക് 51% വോട്ട് ലഭിക്കുമെന്നും സർവേ പറയുന്നു. 2014ൽ എൻഡിഎയ്ക്കു ലഭിച്ചത് 39% വോട്ടാണ്. പ്രതിപക്ഷത്തിന് എത്ര സീറ്റ് ലഭിക്കുമെന്നും എത്ര ശതമാനം വോട്ട് ലഭിക്കുമെന്നുമുള്ള വിവരങ്ങൾ ബിജെപി പുറത്തുവിട്ടിട്ടില്ല.
അതേസമയം, സമീപകാലത്തു നടത്തിയ ഒരു സർവേയും ബിജെപിക്കും എൻഡിഎയ്ക്കും ഇത്രയും വലിയ വിജയം പ്രവചിച്ചിട്ടില്ല. മേയിൽ എബിപി ന്യൂസ്–സിഎസ്ഡിഎസ് സർവേ പ്രവചിച്ചത് എൻഡിഎയ്ക്ക് 274 സീറ്റും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള െഎക്യപുരോഗമന സഖ്യത്തിനു 164 സീറ്റും ലഭിക്കുമെന്നാണ്. ജൂലൈയിൽ ഇന്ത്യ ടുഡേ–കാർവി ഇൻസൈറ്റ് നടത്തിയ സർവേയിൽ എൻഡിഎയ്ക്ക് 281 സീറ്റും യുപിഎയ്ക്ക് 122 സീറ്റുമാണു പ്രവചിച്ചത്.