ന്യൂഡൽഹി ∙ സാമൂഹിക സുരക്ഷാ നിയമത്തിന് (സോഷ്യൽ സെക്യൂരിറ്റി കോഡ്) അന്തിമരൂപം നൽകാൻ തൊഴിലാളി യൂണിയൻ, തൊഴിലുടമ, സർക്കാർ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിക്കും. മേഖലാസമ്മേളനങ്ങൾ ഈമാസം പൂർത്തിയാക്കിയ ശേഷം ഈ ത്രികക്ഷി യോഗത്തിന്റെ തീയതി നിശ്ചയിക്കുമെന്നു തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തൊഴിലാളികളിൽനിന്നും സംഘടനകളിൽനിന്നും നിർദേശങ്ങൾ ശേഖരിക്കുന്നതിന് ഇതിനകം നാലു മേഖലാസമ്മേളനങ്ങൾ പൂർത്തിയായി. 24ന് ഇൻഡോറിലാണ് അവസാന സമ്മേളനം.
അഖിലേന്ത്യാ ത്രികക്ഷി യോഗമാണ് അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ചു നിയമത്തിന്റെ കരടിൽ ഭേദഗതികൾ നിർദേശിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമത്തിന് അന്തിമരൂപം നൽകുക. നിയമങ്ങൾ ഒരു കുടക്കീഴിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള 14 സാമൂഹിക സുരക്ഷാ നിയമങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണു സമഗ്ര കോഡിനു സർക്കാർ രൂപം നൽകുന്നത്. കഴിഞ്ഞവർഷമാണ് ആദ്യ കരടു പുറത്തിറക്കിയത്. തൊഴിലാളികൾ 50 കോടി അസംഘടിത മേഖലയിൽ 43 കോടിയും സംഘടിത മേഖലയിൽ ഏഴു കോടിയും തൊഴിലാളികളുണ്ട്. അസംഘടിത മേഖലാ തൊഴിലാളികളും പ്രവാസി തൊഴിലാളികളും സാമൂഹിക സുരക്ഷാ നിയമത്തിനു കീഴിൽ വരും. വിമർശനം പിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി പദ്ധതികൾ നിയമത്തിനു കീഴിൽ കൊണ്ടുവരുന്നതിനോടു യൂണിയനുകൾ യോജിക്കുന്നില്ല.
ഫണ്ട് മാനേജ്മെന്റും നടത്തിപ്പും സ്വകാര്യ ഏജൻസികൾക്കു നൽകരുത്, മധ്യവർത്തി ഏജൻസികളെ ഉൾപ്പെടുത്തരുത് തുടങ്ങിയ കാര്യങ്ങളിലും ഭരണ, പ്രതിപക്ഷ യൂണിയനുകൾ ഒരേ നിലപാടുകാരാണ്. യൂണിയനുകൾ ആവശ്യപ്പെടുന്നത് പിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയവ നിലവിലുള്ള രൂപത്തിൽ നിലനിർത്തുകയെന്നതാണു യൂണിയനുകളുടെ മുഖ്യ ആവശ്യം. ഇതു സംബന്ധിച്ചു ബിഎംഎസ് നൽകിയ നിർദേശങ്ങളോടു തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വാറിന്റെ പ്രതികരണം ആശാവഹമായിരുന്നു, തൊഴിലാളി താൽപര്യങ്ങൾ മുൻനിർത്തിയാവും നടപടികളെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട് – ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് സജി നാരായണൻ പറഞ്ഞു.