ന്യൂഡൽഹി∙ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ പ്രത്യേകാന്വേഷണ സംഘത്തിന്റെ നടപടിക്കെതിരായ ഹർജി സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. 2002 ലെ കലാപത്തിൽ ഗുൽബർഗ സൊസൈറ്റിയിൽ കൊല്ലപ്പെട്ട മുൻ എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയയാണു കോടതിയെ സമീപിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.
നേരത്തെ ഗുജറാത്ത് ഹൈക്കോടതി പ്രത്യേകസംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ ശരിവച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച എസ്‌ഐടി, മോഡിക്കും മറ്റ് 57 പേർക്കുമെതിരെ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് 2012 ൽ റിപ്പോർട്ട് നൽകി.