ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രച്ചെലവ് 2000 കോടി രൂപ കവിഞ്ഞു. രാജ്യസഭയിൽ സിപിഐയിലെ ബിനോയ് വിശ്വത്തിനു നൽകിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി ഇതു വ്യക്തമാക്കിയത്. ചെലവായ തുകയുടെ വിശദമായ കണക്കുപോലെ തന്നെ ശ്രദ്ധേയമാണ് ഒരു ചോദ്യത്തിനു നൽകാതിരുന്ന മറുപടി: ഏതൊക്കെ കേന്ദ്ര മന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ യാത്രകളിൽ ഒപ്പമുണ്ടായിരുന്നത്? ഒരാളുടെ പോലും പേരില്ല.
യാത്രകളുടെ വിശദാംശങ്ങൾ ഇങ്ങനെ
∙ ആദ്യ യാത്ര – 2014 ജൂൺ 15ന് ഭൂട്ടാനിലേക്ക്
∙ ഏറ്റവും അവസാന യാത്ര – കഴിഞ്ഞ നവംബർ 28ന് അർജന്റീനയിലേക്ക്
∙ മൊത്തം 48 യാത്രകൾ
∙ സന്ദർശിച്ചത് – 92 രാജ്യങ്ങൾ (ഉച്ചകോടികൾക്കുൾപ്പെടെ, ചില രാജ്യങ്ങൾ ഒന്നിലധികം തവണ)
ചെലവ്
∙ വിമാനത്തിന്റെ പരിപാലനച്ചെലവ് 2014 – 15: 220.38 കോടി രൂപ 2015–16: 220.48 കോടി 2016–17: 376.67 കോടി 2017–18: 341.77 കോടി 2018– ഇതുവരെ: 423.88 കോടി
∙ വിമാനക്കൂലി 2014 – 15: 93.77 കോടി 2015–16: 117.89 കോടി 2016–17: 76.28 കോടി 2017–18: 99.32 കോടി 2018– ഇതുവരെ: 42.01 കോടി
∙ ഹോട്ട്‌ലൈൻ സംവിധാനത്തിന് ആദ്യ 3 വർഷത്തെ ചെലവ്: 9.12 കോടി രൂപ. ബാക്കിയുള്ള കാലയളവിലെ ബിൽ ലഭ്യമായിട്ടില്ല.
∙ മൊത്തം 2021 കോടി രൂപ.