വികാരി ജനറലിനെ ആക്ഷേപിച്ച് മന്ത്രിയുടെ സ്റ്റാഫിന്റെ പോസ്റ്റ്

തിരുവനന്തപുരം∙ ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേരയെ വർഗീയ വാദിയെന്ന് ആരോപിച്ചു മന്ത്രി തോമസ് ഐസക്കിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഫെയ്സ് ബുക് പോസ്റ്റ്. ദുരിതബാധിതരെ സന്ദർശിക്കാൻ വ്യാഴാഴ്ച അടിമലത്തുറയിലെത്തിയ മന്ത്രി മത്സ്യത്തൊഴിലാളികളുടെ രോഷപ്രകടനത്തിന് ഇരയായിരുന്നു. ഇതിനു പിന്നാലെയാണ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഫെയ്സ് ബുക് പോസ്റ്റ്.

ചുഴലിക്കാറ്റിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിൽ അതിരൂപതയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്താൻ തയാറെടുക്കുന്നതിനിടെ സഭയിലെ വൈദികരെ ആക്ഷേപിച്ചും പരിഹസിച്ചുമുള്ള ഫെയ്സ് ബുക് പോസ്റ്റ് വിവാദമായി. യൂജിൻ പെരേര എന്ന പാതിരി ആരെയാണു വിരട്ടുന്നത്? പാതിരിമാരുടെ രാഷ്ട്രീയ വിരട്ടലിൽ കമ്യൂണിസ്റ്റ് പാർട്ടി തീരുമെന്ന് ആരു പറഞ്ഞു. ‘ലൗദാത്തോസി’യൊന്നും ഈ വർഗീയ വാദിയായ പാതിരിക്കു ബാധകമല്ല. ‘ഇയാളന്മാരെ’ നിലയ്ക്കു നിർത്തുക തന്നെ വേണം– ഇതാണ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എം.ഗോപകുമാർ ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത്.