തിരുവനന്തപുരം∙ വരുന്ന അധ്യയന വർഷം മികവിന്റെ വർഷമായി ആചരിക്കുമെന്നു മന്ത്രി സി.രവീന്ദ്രനാഥ്. കുട്ടികൾക്കു മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമ്പോൾ രക്ഷിതാക്കൾ ഉൾപ്പെടുന്ന സമൂഹം പൊതു വിദ്യാലയങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞു കുട്ടികളോടൊപ്പം സഞ്ചരിക്കണമെന്നു മന്ത്രി നിർദേശിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. ക്ലാസ് മുറികൾ ഹൈടെക് ആക്കിയും സ്കൂൾ ലൈബ്രറികൾ നവീകരിച്ചും കെട്ടിടങ്ങൾ മികവുറ്റതാക്കിയും പൊതു വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുകയാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനുള്ള നടപടികളും സമാന്തരമായി നടക്കുന്നു. ഇതിന്റെ ഫലമായി പൊതു വിദ്യാലയങ്ങളിലേക്കു കുട്ടികൾ ധാരാളമായി കടന്നുവരുന്നുണ്ട്.
കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ 1,46,000 കുട്ടികളാണു വിവിധ ക്ലാസുകളിലായി പുതിയതായി എത്തിയത്. രണ്ടരപ്പതിറ്റാണ്ടിനിപ്പുറവും കേരളം സമ്പൂർണ സാക്ഷരത എന്ന നേട്ടം നിലനിർത്തുകയാണ്. എന്നാൽ പരിപൂർണ സാക്ഷരതയാണു നാം ലക്ഷ്യമിടുന്നത്. അതിന് അനൗപചാരിക വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തണം. രാജ്യത്താദ്യമായി കേരളമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.