ന്യൂഡൽഹി∙ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്തായപ്പുര നവീകരിക്കാൻ കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇടപെടൽ. തനതുശൈലിയിൽ മോടിപിടിപ്പിച്ച ശേഷം യോഗ, ആയോധനകല എന്നിവയുടെ പ്രദർശന കേന്ദ്രമാക്കി മാറ്റും. കെഎസ്ആർടിസി സ്ഥലം നൽകാത്തതു മൂലം പാഴായിപ്പോകുമായിരുന്ന ഏഴു കോടി രൂപ ഇതിനായി ചെലവഴിക്കും. ക്ഷേത്രത്തിൽ നടപ്പാക്കുന്ന സ്വദേശ് ദർശൻ പദ്ധതികൾക്കൊപ്പം അടുത്ത വർഷം തന്നെ ഇതും പൂർത്തിയാകും.
പണ്ടു തിരഞ്ഞെടുപ്പു സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണാണു നിലവിൽ പത്തായപ്പുര. ക്ഷേത്രത്തിൽ ‘സ്വദേശ് ദർശൻ’ പദ്ധതിക്കു ടൂറിസം വകുപ്പ് 92.44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ, ഏഴു കോടി രൂപ പശ്ചാത്തല വികസനത്തിനു കെഎസ്ആർടിസിയിൽ നിന്നു സ്ഥലം ഏറ്റെടുക്കാനായിരുന്നു. കെഎസ്ആർടിസി സ്ഥലം നൽകാതെ വന്നതോടെയാണു മന്ത്രി അൽഫോൺസ് കണ്ണന്താനം ഇടപെട്ടത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം സ്ഥലം സന്ദർശിച്ച വിദഗ്ധസംഘം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണു പുതിയ തീരുമാനം.