ഭാഷയുടെയും സംസ്കാരത്തിന്റെയും ആത്മബലമാണ് നമ്മെ വിട്ടു പോയത്. ഒരു നാഥന്റെ വിയോഗം. ആശ്രയത്തിന്റെ വിച്ഛേദം. ഉത്തമാദ്ധ്യാപകനെയും ഉത്തമമനുഷ്യനെയും തേടുന്നവർക്ക് പന്മനസാർ ഓർമ്മയിൽ കൂടെയുണ്ടാവും. പലപ്പോഴും കാരണവരായും ചിലപ്പോൾ അടുത്ത സുഹൃത്തായും അദ്ദേഹം നൽകിയ സ്നേഹം എന്നും തുണ തന്നെ. 1972 മുതൽ അദ്ദേഹത്തോടൊപ്പം പലയിടത്തും പ്രഭാഷണത്തിനു പോകാൻ ഭാഗ്യമുണ്ടായി. അങ്ങനെ ആ സത്ത്വശുദ്ധിയും വചനശുദ്ധിയും ഒരു മാതൃകയായി.
എ.ആർ.രാജരാജവർമ്മയുടെ പ്രതിമ സ്ഥാപിക്കാനും പി.കെ.പരമേശ്വരൻ നായർ ട്രസ്റ്റിനെ നയിക്കാനും അദ്ദേഹമല്ലേ ഉണ്ടായിരുന്നുള്ളൂ. മലയാളിയുടെ നാവിനും ബോധത്തിനും ശുദ്ധി വരുത്താൻ തുനിഞ്ഞവരിലും മുന്നിൽ പന്മനസാർ തന്നെ. ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു: ഇംഗ്ലിഷിൽ സ്പെല്ലിംഗ് തെറ്റിയാൽ അതു മഹാപാപം. മലയാളത്തിൽ എത്ര തെറ്റിയാലും അത് അന്തസ്സ്. ഇങ്ങനെ കരുതുന്ന മലയാളി എങ്ങനെ നന്നാവും? സാറിന്റെ ചോദ്യം മലയാളിക്ക് ഇനിയും മനസ്സിലായില്ലെന്നു തോന്നുന്നു.