തിരുവനന്തപുരം∙ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ കോടതി ശിക്ഷിച്ച പൊലീസുകാരെ ജോലിയിൽനിന്നു പുറത്താക്കാൻ ആഭ്യന്തവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. സർക്കാർ ജീവനക്കാർ ക്രിമനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഉടൻ പിരിച്ചുവിടണമെന്നാണു നിയമം. എന്നാൽ, ഉത്തരവിന്റ പകർപ്പ് ലഭിച്ചിട്ടെല്ലാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.
ഈ കേസിൽ സിറ്റി ക്രൈം റിക്കോർഡ്സ് ബ്യൂറോയിലെ എഎസ്ഐ: കെ.ജിതകുമാർ, നർക്കോട്ടിക് സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.വി.ശ്രീകുമാർ എന്നിവർക്കു കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ടി.അജിത് കുമാറിനു മൂന്നു വർഷം കഠനിതടവും വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട എസ്പി: ഇ.കെ.സാബു വിരമിച്ചതിനാൽ നിയമം ബാധകമല്ല.
ബുധനാഴ്ച ശിക്ഷ വിധിച്ചെങ്കിലും ഇന്നലെ വരെ കുറ്റക്കാരെ പുറത്താക്കിയിട്ടില്ല. ക്രിമിനൽ കേസിൽ ഒരാഴ്ചയെങ്കിലും കോടതി ശിക്ഷിക്കുന്നയാൾ സർക്കാർ സർവീസിൽ തുടരരുതെന്നു സർവീസ് റൂളിൽ വ്യക്തമാക്കുന്നുണ്ട്. കോടതി ശിക്ഷിച്ചാൽ ഉടൻ പുറത്താക്കണമെന്നു പൊലീസ് നിയമത്തിലും വ്യക്തമാക്കുന്നു. സിബിഐ അന്വേഷിച്ച ഈ കേസിൽ സംസ്ഥാന സർക്കാർ കക്ഷിയല്ല.