Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട് ’; പൊലീസിന്റെ ഉരുട്ടിക്കൊല തെളിഞ്ഞതിന്റെ നാൾവഴി

mother-of-udaya-kumar പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തിരുവനന്തപുരം∙ ‘തന്റെ ഗുണ്ടകൾ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്’. സ്‌കൂളിൽ സഹപാഠിയായിരുന്ന മേലുദ്യോഗസ്‌ഥനോടു ഫോർട്ട് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ വിജയകുമാർ ഫോണിൽ പറഞ്ഞ ഈ വാചകമാണ് ഉരുട്ടിക്കൊലക്കേസിൽ സിബിഐക്കു നിർണായക തെളിവായത്. ഇതു മുഖ്യതെളിവിൽ ഒന്നായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 

2005 സെപ്റ്റംബർ 27 (തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം): മോഷണക്കേസിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാറിനെ (28) കസ്റ്റഡിയിലെടുത്തു. രാത്രി പത്തരയോടെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ മരിച്ചു. 

സെപ്റ്റംബർ 29: നർക്കോടിക്‌സ് എസി വക്കം പ്രഭ അന്വേഷണം തുടങ്ങി. ഫോർട്ട് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ജിതകുമാർ, എആർ ക്യാംപിലെ ശ്രീകുമാർ എന്നീ പൊലീസുകാർക്കു സസ്‌പെൻഷൻ.

സെപ്റ്റംബർ 30: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. തുടയുടെ ഭാഗത്ത് 22 ക്ഷതങ്ങൾ. സ്‌റ്റേഷൻ പരിസരത്തുനിന്ന് ഇരുമ്പുകമ്പി കണ്ടെത്തി. ‌‌

ഒക്‌ടോബർ 1: ഫോർട്ട് സിഐ: ഇ.കെ. സാബുവിനു സസ്‌പെൻഷൻ. 

ഒക്ടോബർ 3: പൊലീസുകാരായ ശ്രീകുമാർ, ജിതകുമാർ എന്നിവർ കീഴടങ്ങി. 

ഒക്‌ടോബർ 4: ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്കു സ്വന്തമായി വീടും സ്‌ഥലവും നൽകുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികളെ ഹാജരാക്കിയപ്പോൾ ചിത്രം മാധ്യമപ്രവർത്തകർ പകർത്താതിരിക്കാൻ കോടതിമുറ്റത്തു പൊലീസിന്റെ ഡമ്മി നാടകം. 

ഒക്‌ടോബർ 5: മൂന്നാം പ്രതി ഫോർട്ട് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ സോമനെ അറസ്‌റ്റ് ചെയ്‌തു. അന്വേഷണം ക്രൈംബ്രാഞ്ചിന്. 

ഒക്ടോബർ 10: കോടതിവളപ്പിൽ ഡമ്മി നാടകം നടത്തിയ പേട്ട സിഐ ഉൾപ്പെടെ മൂന്നു പേർക്കു സസ്പെൻഷൻ. 

നവംബർ 11: ഉദയകുമാറിനെ മൂന്നു പൊലീസുകാർ ചേർന്ന് ഇരുമ്പു പൈപ്പ് തുടയ്‌ക്കു മീതെ ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് സ്‌ഥിരീകരിച്ചു. പേശിക്കും ഞരമ്പുകൾക്കുമേറ്റ ക്ഷതം മരണകാരണമെന്നു നിഗമനം.

2006 ഫെബ്രുവരി 12: പ്രതികളായ മൂന്നു പൊലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. ഒരു സിഐയും രണ്ട് എസ്ഐമാരും ഉൾപ്പെടെ ഒൻപതു പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്കു ശുപാർശ.

2007 ജൂലൈ 2: കേസിലെ പ്രധാന സാക്ഷി സുരേഷ് കുമാർ അറസ്റ്റിൽ. 

ജൂലൈ 4: സാക്ഷികളായ ഹെഡ് കോൺസ്‌റ്റബിൾ ഡി. വിജയകുമാർ, കോൺസ്‌റ്റബിൾ അനിൽകുമാർ എന്നിവർ കൂറുമാറി. 

സെപ്റ്റംബർ 23: ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർക്കു ജാമ്യം. 

സെപ്റ്റംബർ 13: അന്വേഷണം സിബിഐക്കു വിടേണ്ടതാണെന്നു ഹൈക്കോടതി. 

2008 ഓഗസ്റ്റ് 26: സിബിഐ അന്വേഷണം ഏറ്റെടുത്തു. 

ഒക്ടോബർ 20: ഹെഡ് കോൺസ്‌റ്റബിൾ ഡി. വിജയകുമാർ, കോൺസ്‌റ്റബിൾ അനിൽ കുമാർ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. 

2009 മേയ്18: എഫ്ഐആർ തിരുത്തിയതിനും വ്യാജരേഖ ചമച്ചതിനും എസ്ഐ: രവീന്ദ്രൻ നായർ, ഹെഡ്‌കോൺസ്‌റ്റബിൾ ഹീരാലാൽ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. 

2010 സെപ്റ്റംബർ 27: മൂന്നു പൊലീസുകാർക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐയുടെ കുറ്റപത്രം. 

ഡിസംബർ 14: ഹെഡ്‌കോൺസ്‌റ്റബിൾ വി.പി.മോഹനൻ, സിഐ: ടി.അജിത്‌കുമാർ, അസി. കമ്മിഷണർ ഇ.കെ. സാബു എന്നിവരെക്കൂടി കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യാൻ സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി. 

2012 ജൂൺ 29: അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിൽ പുനർവിചാരണ ആവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 

നവംബർ 17: ഉദയകുമാറിന്റെ മാതാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നും കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

2013 ഏപ്രിൽ എട്ട്: പ്രതികളായ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. 

2014 മേയ് 12: എസ്‌പി: ടി.കെ. ഹരിദാസിനെ ഏഴാം പ്രതിയാക്കി സിബിഐയുടെ ഒറ്റ കുറ്റപത്രം. കൊലപാതകത്തിനും ഗൂഢാലോചനയ്‌ക്കും സമർപ്പിച്ച പ്രത്യേക കുറ്റപത്രങ്ങൾ ഒന്നാക്കിയാണു സമർപ്പിച്ചത്.

ജൂൺ 27: വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. 

2015 ജനുവരി 9: പ്രതി ടി.കെ. ഹരിദാസിനെ കൊലക്കേസിൽ വിചാരണ ചെയ്യേണ്ടതില്ലെന്നു ഹൈക്കോടതി നിർദേശിച്ചു. 

ഒക്ടോബർ 20: വിചാരണ അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുകയാണെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയിൽ. 

2016 മാർച്ച് 31: അമ്മയ്ക്കു സർക്കാർ 10 ലക്ഷം രൂപ നൽകണമെന്നു ഹൈക്കോടതി.

2018 മാർച്ച് 10: മൂന്നാം പ്രതി സോമന്റെ (56) മരണം. 

2018 ജൂലൈ 20: വാദം പൂർത്തിയായി.

2018 ജൂലൈ 24: പൊലീസുകാർ കുറ്റക്കാരാണെന്ന് കോടതിയുടെ കണ്ടെത്തൽ.

‌2018 ജൂലൈ 25: പ്രതികളായ പൊലീസുകാർക്കെതിരെ ശിക്ഷ വിധിച്ചു.