കൊച്ചി∙ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടു 4–ാം പ്രതി ഡിവൈഎസ്പി: ടി.അജിത് കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ സർവീസിൽ നിന്നു നീക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണു ഹർജി.
ശിക്ഷിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ അപ്പീൽ മേൽക്കോടതി പരിഗണിക്കുന്നുണ്ടെങ്കിൽ മതിയായ കാരണമില്ലാതെ ശിക്ഷ മരവിപ്പിക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണു ഹർജി തള്ളിയത്.
2005 സെപ്റ്റംബർ 27 നാണു മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് പിടികൂടിയത്.
കേസിൽ രേഖകൾ തിരുത്താൻ നിർദേശിച്ചതാണ് അജിത്കുമാറിനെതിരായ കുറ്റം.
ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിന്റെ രേഖകൾ സൂക്ഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ അതു തിരുത്താൻ നിർദേശിക്കുന്നതും, അല്ലെങ്കിൽ അതു കണ്ടില്ലെന്നു നടിക്കുന്നതും പൗരാവകാശ ലംഘനമാണെന്നു കോടതി ചൂണ്ടിക്കാട്ടി.