കുറവിലങ്ങാട്∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിന്റെ സുരക്ഷ വീണ്ടും വർധിപ്പിച്ചു. രണ്ടു മാസമായി ഇവിടെ പൊലീസ് കാവലും സന്ദർശകർക്കു നിയന്ത്രണവുമുണ്ട്. മഠത്തിലേക്കുള്ള റോഡിൽ പാർക്കിങ്ങിനും അനുവാദമില്ല.
സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതി കൊടുത്ത കന്യാസ്ത്രിയും സന്ദർകരെ അനുവദിക്കുന്നില്ല. കൂടുതൽ സമയവും പ്രാർഥനയിലാണെന്ന് മഠത്തിൽനിന്ന് അറിയിച്ചു. ഇവർക്കൊപ്പമുള്ള മറ്റു കന്യാസ്ത്രീകളിൽ മൂന്നോ നാലോ പേർ ദിവസവും രാവിലെ കൊച്ചിയിലെ സമരപ്പന്തലിലേക്ക് പോകും. വൈകിട്ട് തിരികെയെത്തും.