തൊടുപുഴ∙ ഭൂമികയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ കെട്ടിടത്തിൽ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയ സംഭവത്തിൽ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാർ എസ്ഐ പി.ജെ.വർഗീസിനെ 24 മണിക്കൂറിനകം സ്ഥലംമാറ്റി. കട്ടപ്പനയിലേക്കാണു മാറ്റം.
ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സ്ഥലംമാറ്റ ഉത്തരവ് ഇന്നലെ വൈകിട്ടോടെ ഇമെയിലായാണു ലഭിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വർഗീസിനെ ഇത് അഞ്ചാംവട്ടമാണു സ്ഥലംമാറ്റുന്നത്.
എംഎൽഎക്കും ദേവികുളം തഹസിൽദാർ പി.കെ.ഷാജിക്കുമെതിരെ ബുധനാഴ്ചയാണു ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നാർ പൊലീസ് കേസെടുത്തത്. രാജേന്ദ്രനാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.