തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ക്രൈസ്തവ സഭയെ ശത്രുപക്ഷത്താക്കിയാകരുതെന്നു സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഈ വികാരമുണ്ടായത്. മന്ത്രി ഇ.പി.ജയരാജൻ തിരക്കിട്ടു കൊച്ചിക്കു തിരിച്ചതും സഭയെ വിശ്വാസത്തിലെടുക്കാനുളള ഉദ്യമത്തിന്റെ ഭാഗമായാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം നടത്തിയ പ്രസംഗവും ഇന്നലത്തെ ദേശാഭിമാനി ലേഖനവും ഉന്നമിടുന്നതും മറ്റൊന്നുമല്ല. സമരം ചെയ്യുന്ന നാലു കന്യാസ്ത്രീകളെ സഭ പുറത്താക്കിയിട്ടുണ്ട്.
വൈദികരും മറ്റും സമരത്തിനു പിന്തുണ നൽകിയിട്ടുണ്ടെങ്കിലും അവരാരും സഭാനേതൃത്വത്തിന്റെ മുഖ്യധാരയിൽപെട്ടവരല്ല. ഈ സാഹചര്യത്തിൽ രാഷ്ട്രീയനേതൃത്വത്തിന്റെ കരുതലോടെയുളള നിർദേശവും അറസ്റ്റ് വൈകാൻ കാരണമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം അദ്ദേഹത്തെ നേരിട്ടു വിവരങ്ങൾ ധരിപ്പിച്ചശേഷം മതി അറസ്റ്റെന്ന അഭിപ്രായവും പൊലിസിലെ ഒരു വിഭാഗത്തിനുണ്ടായി. ഈ ആശയക്കുഴപ്പമെല്ലാമാണ് അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതിഫലിച്ചത്.