കോട്ടയം∙ ജോലിസ്ഥലത്തെ ലൈംഗിക പീഡനങ്ങളെക്കുറിച്ചു വനിതകൾക്കു പരാതി നൽകാൻ കേന്ദ്ര വനിതാ–ശിശു വികസന വകുപ്പ് ആരംഭിച്ച ‘ഷീ ബോക്സി’ൽ ലഭിച്ച പരാതികളിൽ കൂടുതലും കേരളത്തിൽ നിന്നെന്നു വിവരാവകാശ രേഖ.
2017 ജൂലൈയിലാണ് ‘സെക്‌ഷ്വൽ ഹരസ്മെന്റ് ഇലക്ട്രോണിക് ബോക്സ്’ (ഷീ ബോക്സ്) ഓൺലൈൻ പോർട്ടൽ തുടങ്ങിയത്. ഈ വർഷം ഫെബ്രുവരി വരെ 107 പരാതി ലഭിച്ചിരുന്നു.
ഇതിൽ 34 പരാതികൾ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെക്കുറിച്ചും 25 എണ്ണം സ്വകാര്യ സ്ഥാപനങ്ങളെക്കുറിച്ചും ഉള്ളതാണ്. ഷീ ബോക്സ് നടപ്പാക്കിയ വനിതാ–ശിശു വികസന മന്ത്രാലയത്തിലെ 3 ജീവനക്കാരികളും പരാതി അയച്ചവരിൽ ഉൾപ്പെടുന്നു.
വാണിജ്യ, പ്രതിരോധ, റെയിൽവേ, ധനം ഉൾപ്പെടെയുള്ള മന്ത്രാലയങ്ങളിലെ ജീവനക്കാരും പരാതിക്കാരായുണ്ട്. 13 സംസ്ഥാനങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പരാതികളിൽ നാലെണ്ണം കേരളത്തിൽ നിന്നാണെന്നും രേഖകളിൽ പറയുന്നു.