Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകൻ വികാസ് ബാലിന്റെ കെട്ടിപ്പിടിത്തം അസഹ്യം: കങ്കണ

Kangana Ranaut

മുംബൈ∙ ബോളിവുഡ് ചിത്രം ‘ക്വീനി’ന്റെ സംവിധായകൻ വികാസ് ബാലിനെതിരെ മുൻ സഹപ്രവർത്തക പീഡനാരോപണം ഉന്നയിച്ചതിനു പിന്നാലെ, വികാസ് തന്നെയും ശല്യപ്പെടുത്തിയിരുന്നതായി നടി കങ്കണ റനൗട്ട്. ‘‘ അന്യോന്യം ആശംസകൾ കൈമാറേണ്ട അവസരങ്ങളിൽ വികാസ് ഗാഢമായി ആലിംഗനം ചെയ്യും പിൻകഴുത്തിൽ മുഖം അമർത്തിപ്പിടിക്കും. മുടിയുടെ ഗന്ധം ആസ്വദിക്കും. എന്റെ ഗന്ധം ഇഷ്ടമാണെന്നു പറയും. വികാസിന്റെ പിടിത്തത്തിൽ നിന്നു വളരെ കഷ്ടപ്പെട്ടാണു മോചനം നേടിയിരുന്നത്. - ‘ക്വീനി’ലെ അഭിനയത്തിനു 2014ൽ ദേശീയ പുരസ്കാരം നേടിയ കങ്കണ ആരോപിച്ചു.

2014ൽ ക്വീനിന്റെ ചിത്രീകരണം നടക്കുമ്പോൾ തന്നെ വികാസ് വിവാഹിതനായിരുന്നു. എന്നാൽ, ഇതുപോലെ, മറ്റു യുവതികളെ ശല്യം ചെയ്യുക പതിവായിരുന്നുവെന്നും നടി പറഞ്ഞു.

വികാസ് സ്ഥാപക പങ്കാളിയായ ഫാന്റം ഫിലിംസിലെ മുൻ ജീവനക്കാരിയാണ് നേരത്തെ ആരോപണം ഉന്നയിച്ചത്. അതിനിടെ, ആ പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ താനാണു പേരുവെളിപ്പെടുത്താതെ മാധ്യമങ്ങളെ അറിയിച്ചതെന്നും എന്നാൽ അവർ പിന്നീടു പിൻവലിയുകയായിരുന്നെന്നും ഫാന്റം ഫിലിംസിന്റെ സ്ഥാപകരിൽ ഒരാളായ സംവിധായകൻ അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു.

നടൻ നാനാ പടേക്കർ, സംവിധായകൻ വിവേക് അഗ്നിഹോത്രി, കൊറിയോഗ്രഫർ ഗണേശ് ആചാര്യ എന്നിവർക്കെതിരെ തനുശ്രീ ദത്ത രംഗത്തു വന്നതിനു പിന്നാലെയാണു ബോളിവുഡിലെ ‘മീ ടൂ’ വെളിപ്പെടുത്തലുകൾക്കു തുടക്കമായത്. കാമുകന്റെ കൊടിയ പീഡനങ്ങളെക്കുറിച്ചു പുറത്തു പറഞ്ഞപ്പോൾ സിനിമാ ലോകത്തുനിന്ന് അവഹേളനമാണു ലഭിച്ചതെന്നു നടിയും സംവിധായികയുമായ പൂജ ഭട്ടും പറഞ്ഞിരുന്നു.