കാഞ്ഞങ്ങാട്∙ അമ്മയോടൊപ്പം നടന്നു പോകവേ ദിശമാറിയെത്തിയ കാറിടിച്ചു ബാലിക മരിച്ചു. അമ്പലത്തറ സ്നേഹാലയത്തിനു സമീപം താമസിക്കുന്ന ലിജോയുടെ മകൾ എലിസബത്ത്(10) ആണു മരിച്ചത്. ലിജോയുടെ ഭാര്യ ബിൻസി(32)യെ സാരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നോടെ അമ്പലത്തറ മൂന്നാം മൈലിലാണു സംഭവം.
കാഞ്ഞങ്ങാട്ടേക്കു വരാൻ ബസ് സ്റ്റോപ്പിലേക്കു നടക്കുകയായിരുന്നു ബിൻസിയും മക്കളായ എലിസബത്ത്, ജോയൽ, മരിയ എന്നിവരും. ഇവർക്കിടയിലേക്കു മൂന്നാംമൈൽ സ്വദേശി മൊയ്ദീൻ കുഞ്ഞ് ഓടിച്ച കാർ പാഞ്ഞുകയറുകയായിരുന്നു. ദിശ തെറ്റി പിറകിലൂടെ എത്തിയ കാർ എലിസബത്തിനെയും ബിൻസിയെയും ഇടിച്ചു തെറിപ്പിച്ചു. വീണ്ടും മുന്നോട്ടു നീങ്ങിയ കാർ റോഡരികിലെ ക്ഷേത്രഭണ്ഡാരം തകർത്താണു നിന്നത്.
കണ്ണൂർ ജില്ലയിലെ ആലക്കോട് കുമ്പളവെയിൽ സ്വദേശിയാണു ലിജോ. കഴിഞ്ഞ രണ്ടു വർഷമായി സ്നേഹാലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരായിരുന്നു ലിജോയും ബിൻസിയും. എലിസബത്ത് അമ്പലത്തറ മേരി ക്വീൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മൊയ്ദീൻ കുഞ്ഞിനെതിരെ പൊലീസ് കേസെടുത്തു.