കുവൈത്ത് സിറ്റി ∙ ഇന്ത്യയിൽ നിന്ന് 500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം നോർക്കയെ സമീപിച്ചു. എത്ര സമയത്തിനകം റിക്രൂട്മെന്റ് സാധ്യമാകും എന്നറിയിക്കാനും ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം പൂർത്തിയാക്കാമെന്നാണു നോർക്കയുടെ മറുപടി.
ഇന്ത്യയിൽനിന്നു നഴ്സുമാരുടെ നേരിട്ടുള്ള റിക്രൂട്മെന്റ് സംബന്ധിച്ചു നോർക്ക പ്രതിനിധി ഏപ്രിൽ 11നു കുവൈത്തിൽ ആരോഗ്യമന്ത്രാലയം അധികൃതരുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് ഇന്ത്യൻ സ്ഥാനപതിയും കുവൈത്ത് ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും നേരിട്ടുള്ള റിക്രൂട്മെന്റ് സാധ്യത വിലയിരുത്തി. അതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം എംബസി വഴി സമീപിച്ചത്.
കുവൈത്തിൽ നഴ്സ് നിയമനത്തിനു സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തുകയായിരുന്നു പഴയ പതിവ്. അവർ വിവിധ രാജ്യങ്ങളിലെ സ്വകാര്യ ഏജൻസികളുമായി ബന്ധപ്പെട്ടു റിക്രൂട്മെന്റ് നടത്തും. സ്വകാര്യ ഏജൻസികൾ 25 ലക്ഷം വരെ ഈടാക്കിയ സ്ഥാനത്ത് 20,000 രൂപ സർവീസ് ചാർജ് മാത്രമേ നോർക്ക ഈടാക്കൂ എന്നതാണ് ഉദ്യോഗാർഥികൾക്കു പുതിയ രീതി മൂലമുള്ള നേട്ടം. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നോർക്ക അധികൃതർ നടത്തിയ നീക്കങ്ങളെ തുടർന്നാണു നഴ്സുമാരെ ആവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ടു സമീപിച്ചത്.