പാലക്കാട്∙ മലയോരത്ത് തുടരുന്ന മഴയിൽ കല്ലടിക്കോട് പാലക്കയം, വട്ടപ്പാറ, പായപ്പുൽ പ്രദേശങ്ങളിൽ നാലുസ്ഥലത്തായി അഞ്ചുവീടുകൾ തകർന്നു. ചില സ്ഥലങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വാഴയുൾപ്പെടെ വ്യാപകമായി കൃഷി നശിച്ചു. കുറച്ചുപേരെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. മഴയിൽ ഭവാനി, വരകാർ പുഴകൾ കവിഞ്ഞൊഴുകിയതിനെ തുടർന്ന് അട്ടപ്പാടി കോണാർ തുരുത്തിൽ ഒറ്റപ്പെട്ട മണ്ണാർക്കാട് സ്വദേശി സുഗുണൻ, ഭാര്യ വത്സമ്മ എന്നിവരെ പൊലീസും അഗ്നിശമനസേനയും ചേർന്ന് കരയ്ക്കെത്തിച്ചു.
ഇവിടെ മഴയ്ക്കിടയിൽ എത്തിയ കാട്ടാനയുടെ കുത്തേറ്റ് കാലിൽ പരുക്കേറ്റ പുതൂർ ഗോട്ടിയാർ കണ്ടി ഊരിലെ മല്ലിയെ (60) കോട്ടത്തറ ആശുപതിയിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്നരയോടെയാണു സംഭവം.. ആന വീട് അക്രമിക്കുന്നതിനിടെയാണു കുത്തേറ്റതെന്ന് അധികൃതർ പറഞ്ഞു. സൈലന്റ് വാലി ഉൾപ്പെടെയുളള പ്രദേശങ്ങളിൽ മഴ തുടരുകയാണ്.