തിരുവനന്തപുരം∙ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌കൂൾ വാഹനങ്ങളുടെ പെർമിറ്റ് ഓണാവധിക്കുശേഷം സ്കൂൾ തുറക്കുന്ന വേളയിൽ റദ്ദാക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. മിന്നൽ പരിശോധനയടക്കം ഇതിനായി നടത്തും മാർഗരേഖയിലെ നിർദേശങ്ങൾ: (സ്‌കൂൾ വാഹനങ്ങൾക്കു പുറമെ കരാറടിസ്ഥാനത്തിൽ കുട്ടികളെ കയറ്റുന്ന വാഹനങ്ങൾക്കും ഇതു ബാധകം)
∙കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ചുമതലക്കാരനായി ഒരു നോഡൽ അധ്യാപകനെ നിയമിക്കണം.
∙വാഹനത്തിൽ പോകുന്ന എല്ലാ കുട്ടികളുടെയും പേരുവിവരവും രക്ഷിതാക്കളുടെ ഫോൺ നമ്പർ അടക്കമുള്ള വിശദാംശങ്ങളും വാഹനത്തിൽ ലാമിനേറ്റ് ചെയ്തു സൂക്ഷിക്കണം. സ്‌കൂളിലും ഈ വിവരം ഉണ്ടാകണം.
∙തീയണയ്ക്കാനുള്ള ഉപകരണങ്ങൾ വാഹനത്തിൽ വേണം.
∙ഫിറ്റ്നസ് പരിശോധന കർശനമാക്കും. പരിശോധനയ്ക്കു മാത്രമായി വാഹനം മെച്ചപ്പെട്ട രീതിയിൽ കൊണ്ടുവരികയും പിന്നീട് ആ പാർട്സുകൾ ഊരിമാറ്റി പഴയപടിയാക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കും. ഇതിനായി റോഡിൽ മിന്നൽ പരിശോധന നടത്തും.
∙സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കു നിശ്ചിത യോഗ്യത വേണം, അവർക്കു മതിയായ പരിശീലനം ഉറപ്പുവരുത്തും.
∙സ്‌കൂൾ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ച് അതിനെ ഗതാഗതവകുപ്പുമായി ബന്ധിപ്പിക്കും.