മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും ഭാര്യയും ചേർന്നു മധ്യവയസ്കനെ മർദിച്ചെന്നു പരാതി. നഗത്തിലെ ഷോപ്പിങ് മാളിൽ വച്ച് കാംബ്ലിയുടെ ഭാര്യ തന്റെ മുഖത്ത് അടിച്ചെന്നും മകനെ കയ്യേറ്റം ചെയ്തെന്നും ആരോപിച്ചു മുംബൈ സ്വദേശിയും പ്രശസ്ത ഗായകൻ അങ്കിത് തിവാരിയുടെ പിതാവുമായ രാജേന്ദ്ര കുമാർ തിവാരിയാണു പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. മാളിനുള്ളിൽ പേരക്കുട്ടിയോടൊപ്പം നടക്കുന്നതിനിടയിൽ, ഒരു സ്ത്രീ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്നു രാജേന്ദ്ര കുമാർ പരാതിയിൽ പറയുന്നു.
ഉടൻതന്നെ മാളിന്റെ മറ്റൊരു ഭാഗത്തുണ്ടായിരുന്ന ഇളയമകനെയും കൂട്ടി സ്ത്രീയുടെ അടുത്തു ചെന്നപ്പോളാണ് അവർ വിനോദ് കാംബ്ലിയുടെ ഭാര്യയാണെന്നു മനസ്സിലായതെന്നും യാതൊരു പ്രകോപനവുമില്ലാതെ കാംബ്ലിയും ഭാര്യയും അംഗരക്ഷകരും ചേർന്നു മർദിക്കുകയായിരുന്നുവെന്നും രാജേന്ദ്ര കുമാർ പറഞ്ഞു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മാളിൽ നടക്കുന്നതിനിടയിൽ രാജേന്ദ്ര കുമാർ തന്നെ ദുരുദ്ദേശപരമായി സ്പർശിച്ചെന്നു കാംബ്ലിയുടെ ഭാര്യ ആരോപിച്ചു.