Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

27,000 അടി ഉയരത്തിൽ വിമാനങ്ങൾ മുഖാമുഖം; മലയാളികൾ‌ ഉൾപ്പെടെയുള്ള 328 യാത്രക്കാർക്ക് രണ്ടാംജന്മം!

indigo പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ നിറയെ യാത്രക്കാരുമായി പറന്ന രണ്ടു വിമാനങ്ങൾ ആകാശത്ത് അടുത്തടുത്ത്; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇൻഡിഗോയുടെ രണ്ടു വിമാനങ്ങളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഡിഗോയുടെ എയർബസുകളായ എ–320 വിമാനങ്ങളാണ് 27,000 അടി ഉയരത്തിൽ തൊട്ടടുത്തു വന്നത്.

കോയമ്പത്തൂർ – ഹൈദരാബാദ് (6E-779), ബെംഗളൂരു – കൊച്ചി (6E-6505) റൂട്ടുകളിൽ സർവീസ് നടത്തുകയായിരുന്നു വിമാനങ്ങൾ. രണ്ടു വിമാനത്തിലുമായി മലയാളികൾ ഉൾപ്പെടെ 328 യാത്രക്കാർ. മുഖാമുഖം വളരെ വേഗത്തിൽ വന്ന രണ്ടു വിമാനങ്ങളും തമ്മിൽ 200 അടി ഉയര വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു തരത്തിൽ പറഞ്ഞാൽ എട്ടു കിലോമീറ്റർ അകലെ ദുരന്തം. സെക്കൻഡുകൾക്കുള്ളിൽ സമയോചിതമായി ഇടപെട്ട പൈലറ്റുമാരാണ് 328 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

ബെംഗളൂരുവിന്റെ വ്യോമപരിധിയിലാണു സംഭവമുണ്ടായത്. കോയമ്പത്തൂർ– ഹൈദരാബാദ് വിമാനത്തിനോടു 36,000 അടി ഉയരത്തിലേക്കും ബെംഗളൂരു – കൊച്ചി വിമാനത്തിനോട് 28,000 അടി ഉയരത്തിലേക്കും സഞ്ചാരപാത മാറ്റാൻ എയർ ട്രാഫിക് കൺട്രോൾ ഉത്തരവിട്ടു. ഇതനുസരിച്ചു പാത ക്രമീകരിക്കുന്നതിനിടെയാണ് അപകടം മുന്നിൽകണ്ടത്. കോയമ്പത്തൂർ– ഹൈദരാബാദ് വിമാനം 27,300 അടിയിലും ബെംഗളൂരു – കൊച്ചി വിമാനം 27,500 അടിയിലും മുഖാമുഖം വന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം 200 അടിയിലേക്ക് ചെറുതായി.

അതിവേഗത്തിൽ മുന്നേറുന്ന വിമാനങ്ങൾ കൂട്ടിമുട്ടാനുള്ള സാധ്യത തിരിച്ചറിഞ്ഞ പൈലറ്റുമാർ മനസ്സാന്നിധ്യം കൈവിടാതെ ഇടപെടുകയായിരുന്നു. ഈ രണ്ടു വിമാനത്തിലും ടിസിഎഎസ് (ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം) സംവിധാനം ഉണ്ടായിരുന്നെന്നു പറഞ്ഞ കമ്പനി, ആകാശപാതയിൽ ഇത്രയടുത്ത് എത്തിയതിനെപ്പറ്റിയുള്ള ചോദ്യങ്ങളോടു പ്രതികരിച്ചില്ല. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് (എഎഐബി) അന്വേഷണം ആരംഭിച്ചു.