തിരുവനന്തപുരം ∙ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ധൂര്‍ത്തടിക്കാനുള്ള അവകാശമായി ഫെഡറലിസത്തെ കാണരുതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. അനുവദിച്ച പണം സംസ്ഥാനം എന്തു ചെയ്തെന്നു ചോദിക്കാനും അറിയാനുമുള്ള അവകാശം കേന്ദ്രത്തിനുണ്ട്. ഉദ്ദേശിച്ച കാര്യത്തിനാണു പണം ചെലവഴിക്കുന്നതെന്ന് ഉറപ്പാക്കേണ്ട ചുമതലയും ഉണ്ട്. അത് ഉറപ്പുവരുത്താന്‍ ശ്രമിക്കുമ്പോള്‍ ഫെഡറലിസം അട്ടിമറിക്കുന്നു എന്നു വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രാജഗോപാൽ പറഞ്ഞു.
‘പട്ടികജാതി പട്ടിക വര്‍ഗ ഫണ്ട് ഉള്‍പ്പെടെ വകമാറ്റി ചെലവിടുന്ന സംസ്ഥാനമാണ് കേരളം. ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആസൂത്രണംചെയ്യാനും ആവിഷ്‌കരിക്കാനും സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. അവയ്ക്കുവേണ്ട സാമ്പത്തികസഹായം ഉറപ്പുവരുത്താന്‍ കേന്ദ്രത്തിനു കഴിയണം. എന്നാല്‍ നല്‍കിയ പണം എങ്ങനെ ഉപയോഗിച്ചു എന്ന് തിരക്കിയാല്‍ ഫെഡറലിസം തകരുമെന്ന മുഖ്യമന്ത്രിയുടെ വാദം, അദ്ദേഹത്തിനു ഫെഡറലിസം എന്തെന്ന് അറിയില്ല എന്നതിന്റെ തെളിവാണ്.’ - രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രിമാര്‍ ഉള്‍പ്പെട്ട കേന്ദ്ര സംഘം വന്നു പോയിട്ടും മുഖ്യമന്ത്രി വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലേക്കു തിരിഞ്ഞു നോക്കാത്തത് അപലപനീയമാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.