തിരുവനന്തപുരം∙ ജലന്തർ ബിഷപ്ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനോടു വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. നിയമസഭാംഗം നിയമവ്യവസ്ഥയെ അവഹേളിക്കും വിധം സംസാരിക്കാന്‍ പാടില്ല. കന്യാസ്ത്രീക്കെതിരെ ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണു നടപടികൾ ഊർജിതമാകുന്നത്.
ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും കുടുംബാംഗങ്ങളെയും കടുത്ത ഭാഷയിലാണു പി.സി. ജോര്‍ജ് ഇന്നലെയും വിമർശിച്ചത്. എന്നാൽ കന്യാസ്ത്രീക്കെതിരെ മാന്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നായിരുന്നു ജോര്‍ജിന്‍റെ വിശദീകരണം. ദേശീയ നവിതാ കമ്മീഷനെയും വെല്ലുവിളിക്കാൻ ജോർജ് മടിച്ചില്ല.
20ന് രാവിലെ 11.30നു ഡല്‍ഹിയിലെ കമ്മിഷന്‍ ആസ്ഥാനത്ത് ഹാജരായി ജോര്‍ജ് വിശദീകരണം നല്‍കാനാണു ദേശീയവനിതാ കമ്മിഷന്‍ നിര്‍ദേശം. ഉത്തരവാദപ്പെട്ട പദവിയിലിരുന്നുകൊണ്ട് ജോര്‍ജ് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയെ ഗൗരവമായി കാണുന്നുവെന്നും കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞിരുന്നു.