കൊൽക്കത്ത∙ മുഖ്യമന്ത്രി മമത ബാനർജിയുടെ താത്ക്കാലിക അഭാവത്തിൽ അടിയന്തര ഘട്ടങ്ങളിൽ തീരുമാനം കൈകൊള്ളാൻ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധ സമിതിക്കു ബംഗാൾ സർക്കാർ രൂപം നൽകി. 16 മുതൽ 28 വരെ മുഖ്യമന്ത്രി ഫ്രാങ്ക്ഫർട്ട്. മിലാൻ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിയാണു സമിതിയുടെ അധ്യക്ഷൻ. പഞ്ചായത്ത് മന്ത്രി സുബ്രത മുഖർജി, നഗരവികസന മന്ത്രി ഫിർഹദ് ഹക്കീം, ഗതാഗത മന്ത്രി സുവേന്ദു അധികാരി, പൊതുമരാമത്ത് മന്ത്രി അരൂപ് ബിശ്വാസ് എന്നിവരെക്കൂടാതെ മറ്റ് ആറു മന്ത്രിമാർ കൂടി സമിതിയിൽ അംഗങ്ങളായിരിക്കുമെന്നു വിജ്ഞാപനം പറയുന്നു.
ജലസേചനം. ജലഗതാഗതം, കൃഷി എന്നീ വകുപ്പുകളുടെ അഡീഷനൽ ചീഫ് സെക്രട്ടറി നവീൻ പ്രകാശാകും സമിതിയിലെ ഉദ്യോഗസ്ഥരുടെ തലവൻ. ആഭ്യന്തര സെക്രട്ടറി അത്രി ഭട്ടാചാര്യ, സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് സുരജിത്ത് കർ പുരകായസ്ത, പൊലീസ് മേധാവി വീരേന്ദ്ര, എഡിജി അനുജ് ശർമ, കൊൽക്കൊത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാർ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികൾ.