തൊടുപുഴ∙മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇടുക്കി ജില്ലയിലെ പൊലീസുകാർ ഒരു മാസത്തെ ശമ്പളം ഒന്നിച്ചോ, പത്ത് തവണയോ ആയി നൽകണമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വയർലെസിലൂടെ നിർദേശം നൽകി. തുക നൽകാൻ തയാറല്ലാത്തവർ തന്റെ ഓഫിസിലെത്തി രേഖാ മൂലം എഴുതി നൽകണമെന്നും നിർദേശിച്ചു.
ഇതിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. അതേസമയം, ദുരിതാശ്വാസനിധിയിലേക്കു പഞ്ചായത്തുകളിൽ നിന്നും നിർബന്ധ പിരിവ് ആവശ്യപ്പെട്ടിട്ടുണ്ട്. വരുമാനം ഏറ്റവും കുറവുള്ള പഞ്ചായത്തുകളിൽ നിന്നു കുറഞ്ഞതു രണ്ടു ലക്ഷം രൂപയും കൂടുതലുള്ള പഞ്ചായത്തുകളിൽ നിന്നു 20 ലക്ഷം രൂപ വരെയുമാണു നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതു നൽകാൻ സാധിക്കാത്ത പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ പഞ്ചായത്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിളിച്ചു ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്. നേരത്തേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പരമാവധി സംഭാവന കൊടുത്ത പഞ്ചായത്തുകളിൽ നിന്നുമാണ് ഇപ്പോൾ നിർബന്ധ പിരിവ് നടത്തുന്നത്.