കോട്ടയം ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരത്തെ അനുകൂലിച്ചവർക്കെതിരെ സഭ നടപടികൾ സ്വീകരിക്കുന്നതു വിഷമിപ്പിക്കുന്നുവെന്നു കന്യാസ്ത്രീകൾ. സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണു സഭ ക്രൂശിക്കുന്നതെന്നു സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന സിസ്റ്റര്‍ അനുപമ ചോദിച്ചു. തങ്ങൾക്കെതിരെയും പ്രതികാര നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. നടപടി ഉണ്ടായാൽ പ്രതിഷേധിക്കുമോയെന്നു അപ്പോൾ തീരുമാനിക്കുമെന്നും സിസ്റ്റർ പറഞ്ഞു.
സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരയെ പ്രാർഥന, ആരാധന, കുർബാന എന്നീ ചുമതലകളിൽനിന്നും സഭ വിലക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്തു കാർ വാങ്ങി, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണു നടപടി. മൂന്നു മാസം മുൻപു മാനന്തവാടി രൂപത സിസ്റ്റർ ലൂസിക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിരുന്നുവെന്ന് എഫ്സിസി സന്യാസസമൂഹം അധികൃതർ അറിയിച്ചു. എഫ്സിസി സന്യാസസമൂഹം മദർ സുപ്പീരിയറാണു നടപടിയെടുത്തത്.
സമരത്തെ പിന്തുണച്ച യൂഹാനോൻ റമ്പാനെതിരെ യാക്കോബായ സഭയും നടപടി സ്വീകരിച്ചു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നു യൂഹാനോൻ റമ്പാനെ സഭ വിലക്കി. വിലക്കു ലംഘിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നു താക്കീതും നൽകി. പാത്രിയർക്കീസ് ബാവയുടെ നിർദേശപ്രകാരമാണു നടപടിയെന്നാണു സഭാനേതൃത്വത്തിന്റെ വിശദീകരണം.