തിരുവനന്തപുരം∙ ഉഴവൂർ വിജയന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മറ്റ് എൻസിപി നേതാക്കൾക്കും ചോദ്യം ചെയ്യലിനു നോട്ടിസ് നൽകിയിട്ടുണ്ട്.
2017 ജൂലൈ 23നായിരുന്നു അസുഖത്തെ തുടർന്ന് എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ അന്ത്യം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നതോടെ 2017 ഓഗസ്റ്റിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മാനസിക സമ്മർദ്ദത്തിലാക്കിയതിനെ തുടർന്നാണ് ഉഴവൂർ വിജയൻ മരിക്കാനിടയായതെന്നായിരുന്നു പരാതി.
ഇതിനു തെളിവായി സംസ്ഥാന നേതാവ് സുൾഫിക്കർ മയൂരിയുടെ ഫോൺ ശബ്ദരേഖയും പരാതിക്കാർ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു ക്രൈംബ്രാഞ്ച് സംഘം കേസിൽ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. പരാതിക്കാരിയായ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗം റാണി സാംജിയുടെ മൊഴി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി.
എൻസിപി ജില്ലാ പ്രസിഡന്റ് ടി.വി. ബേബി, മുജീബ് റഹ്മാൻ, സതീഷ് കല്ലേക്കുളം തുടങ്ങിയ പാർട്ടി നേതാക്കന്മാരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. ഇതിനായി ക്രൈം ബ്രാഞ്ച് ഇവർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.