കോഴിക്കോട് ∙ ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ഉന്നയിച്ചു സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രോഗ്രസീവ് മുസ്‌ലിം വുമന്‍സ് ഫോറം അധ്യക്ഷ വി.പി.സുഹറ പറഞ്ഞു. മറ്റു വനിതാ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുമെന്നു സുഹറ പ്രതീക്ഷ പ്രകടിപ്പിച്ചു.
കേരളത്തിലെ മുസ്‍ലിം പള്ളികളില്‍ കടുത്ത വിവേചനമാണു സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നത്. ഇതിനറുതി വരുത്താന്‍ സുപ്രീംകോടതിയെ സമീപിക്കും. മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്‍ലിമിനും സ്ത്രീകളെ മാറ്റിനിര്‍ത്താനാകില്ലെന്നും സുഹറ പറയുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു. തൊട്ടുകൂടായ്മയും അയിത്തവും ഒരുതരത്തിലും അംഗീകരിക്കാനാകില്ല. നരബലി, സതി, ദേവദാസി ആചാരങ്ങളെല്ലാം നിയമം മൂലം നിരോധിച്ചതിനു സമമാണു സുപ്രീംകോടതി വിധി. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു.