Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി വിധി മുസ്‍ലിം ലീഗിന് ദൈവം നൽകിയ ശിക്ഷ: കെ.ടി. ജലീൽ

K.T. Jaleel കെ.ടി. ജലീൽ

തിരുവനന്തപുരം∙ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മറുപടിയുമായി മന്ത്രി കെ.ടി. ജലീൽ. അപവാദ പ്രചരണം നടത്തിയവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഹൈക്കോടതിയുടെ വിധി. ഒരു എംഎല്‍എയെ അയോഗ്യമാക്കിയ കേവല നടപടിയായി ഇതിനെ കാണാൻ കഴിയില്ല. ലീഗാണ് ഇവിടെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാൻ മുസ്‍ലിം വർഗീയ കാർഡിറക്കുന്ന "കലാപരിപാടി" കുറച്ച് കാലമായി ലീഗ് തിരഞ്ഞെടുപ്പ് വേളകളിൽ ഉപയോഗിക്കുന്നുണ്ട്. മുസ്‍ലിം ലീഗിന്റെ നിലനിൽപിനെ തന്നെ ഈ വിധി ചോദ്യം ചെയ്തിരിക്കുകയാണെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ജലീൽ പറഞ്ഞു.

ആരോപണങ്ങളെ ശരിവെക്കാൻ ഇതുവരെയും അപേക്ഷകരിൽനിന്ന് ഒരാളെപ്പോലും പരാതിക്കാരനായി കൊണ്ടുവരാൻ ഇവർക്കു കഴിയാത്തത് എന്തു കൊണ്ടാണെന്നും ജലീൽ ചോദിക്കുന്നു. രാധാകൃഷ്ണനെന്ന പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പോയി ഒന്നന്വേഷിച്ചാൽ മനസ്സിലാക്കാനാകും.

കിലയിൽ നിയമനം നടത്തുന്നത് മന്ത്രിയല്ല, അവിടത്തെ ഡയറക്ടറാണെന്ന് അറിയാത്തയാളല്ല അനിൽ അക്കര. ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് പ്രിൻസിപ്പൽ നിയമനം നൽകിയെന്ന ആക്ഷേപത്തിന്റെ സത്യാവസ്ഥ അറിയാൻ സ്കൂളിന്റെ മാനേജ്മെന്റ് അംഗങ്ങളായ മുസ്‍ലിം ലീഗ് കോട്ടയ്ക്കൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച്. അബൂയൂസഫ് ഗുരുക്കളോടും കോൺഗ്രസ് നേതാവ് സുരേഷ് മാഷോടും അന്വേഷിച്ചാൽ മതിയെന്നും കുറിപ്പിൽ ജലീൽ മറുപടി നൽകുന്നു.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:

''എല്ലാ പ്രവർത്തനങ്ങളും ഉദ്ദേശത്തെ അടിസ്ഥാനമാക്കിയാണ്" (All actions are according to their intention) (നബി വചനം). അപവാദ പ്രചരണം നടത്തിയവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഹൈക്കോടതിയുടെ വിധി. ഒരു MLA യെ അയോഗ്യമാക്കിയ കേവല നടപടിയായി ഇതിനെ കാണാൻ കഴിയില്ല. ലീഗാണ് ഇവിടെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാൻ മുസ്‍ലിം വർഗീയ കാർഡിറക്കുന്ന "കലാപരിപാടി" കുറച്ചു കാലമായി ലീഗ് തിരഞ്ഞെടുപ്പ് വേളകളിൽ ഉപയോഗിച്ചു വരുന്നത് അവരുടെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും ബോധ്യമാകും. മുസ്‍ലിം ലീഗിന്റെ നിലനിൽപിനെ തന്നെ ഈ വിധി ചോദ്യം ചെയ്തിരിക്കുകയാണ്. ഇല്ലാകഥകൾ മെനഞ്ഞ് ഇടതുപക്ഷത്തെയും സിപിഎമ്മിനെയും, വ്യക്തിപരമായി എന്നെയും തകർക്കാൻ ശ്രമിച്ചവർ സ്വരക്ഷയ്ക്കു മാർഗങ്ങൾ തേടുന്നതു നന്നാകും.

ഒരാളോടും ഇതുവരെ അന്യായം കാണിച്ചിട്ടില്ല. സമീപിക്കുന്നവർക്കൊക്കെ കഴിയുന്ന സഹായം ചെയ്തു കൊടുത്തിട്ടേയുള്ളൂ. എനിക്കെതിരായി ഉയർത്തപ്പെട്ട ആരോപണത്തെ ശരിവയ്ക്കാൻ ഇതുവരെയും അപേക്ഷകരിൽനിന്ന് ഒരാളെപ്പോലും പരാതിക്കാരനായി കൊണ്ടുവരാൻ ഇവർക്കു കഴിയാത്തത് എന്തു കൊണ്ടാണ്? എന്നെ അടുത്തറിയുന്ന ഒരാളും ഈ നുണകൾ വിശ്വസിക്കില്ലെന്ന് ഉറപ്പുണ്ട്. എന്നാൽ ദൂരെനിന്ന് നോക്കിക്കാണുന്നവരിൽ ചില തെറ്റിദ്ധാരണകൾ കുറച്ചു സമയത്തേക്കെങ്കിലും ഉണ്ടാക്കാൻ "ബന്ധുനിയമന" നാടകാണിയറ ശിൽപികൾക്കു കഴിഞ്ഞേക്കാം. പക്ഷേ അന്തിമ വിജയം സത്യത്തിനു തന്നെയാകും.

LSGD മിനിസ്റ്ററുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ചെയ്ത ഫോണിന്റെ ശബ്ദ രേഖ പുറത്തു വിട്ട്, എനിക്കെതിരെ ഇമ്മിണി വല്യ തെളിവു നിരത്തിയ എന്റെ പഴയ സുഹൃത്തിന്, ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ടു രണ്ടര മാസം കഴിഞ്ഞുവെന്ന കാര്യം അറിയാതെ പോയതു കുറച്ചു കാലമായി കോടതി വരാന്തകളിൽ കഴിഞ്ഞു കൂടേണ്ടിവന്ന തിരക്കുകൾ കൊണ്ടാകാമെന്നു കരുതാനാണ് എനിക്കിഷ്ടം. രാധാകൃഷ്ണനെന്ന പഞ്ചായത്ത് ക്ലർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പോയി ഒന്നന്വേഷിച്ചാൽ മനസിലാക്കാനാകും. 

കിലയിൽ നിയമനം നടത്തുന്നതു മന്ത്രിയല്ല, അവിടത്തെ ഡയറക്ടറാണെന്ന് അറിയാത്തയാളല്ല അനിൽ അക്കര. എന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് പ്രിൻസിപ്പൽ നിയമനം നൽകിയെന്ന ആക്ഷേപത്തിന്റെ സത്യാവസ്ഥ അറിയാൻ സ്കൂളിന്റെ മാനേജ്മെന്റ് അംഗങ്ങളായ മുസ്‍ലിം ലീഗ് കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബൂയൂസഫ് ഗുരുക്കളോടും കോൺഗ്രസ് നേതാവ് സുരേഷ് മാഷോടും അന്വേഷിച്ചാൽ മതി. ഇതു നടന്നതു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു താനും. "പക" മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന മഹത് വചനം എത്ര പ്രസക്തമാണ്.

"ക്ഷമിക്കുക , ക്ഷമാശീലരുടെ കൂടെയാണ് ജഗദീശ്വരൻ" (വിശുദ്ധ ഖുർആൻ).

related stories