കൊച്ചി∙ അനധികൃത ഫ്ലക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ തയാറാകണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആർജവം കാണിക്കണം. സ്വന്തം ചിത്രങ്ങൾ ഉള്ള ഫ്ലക്സുകൾ വഴിയരികിൽ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഭരണമുന്നണിയിലെ പാർട്ടികൾ വരെ നിർബാധം ഫ്ലക്സുകൾ വയ്ക്കുകയാണ്.
രാഷ്ട്രീയപ്പാർട്ടികളുടെ നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ല. സർക്കാർ ഉത്തരവിറങ്ങിയ ശേഷവും, ഭരിക്കുന്ന രാഷ്ട്രീയപാർട്ടിക്കാർ ഉൾപ്പെടെ അനധികൃത ഫ്ലക്സ്, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതു വേലി തന്നെ വിളവു തിന്നുന്നതിനു തുല്യമാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഈ വിപത്ത് ഒഴിവാക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട കോടതി എന്തു നടപടി വേണമെന്ന് അറിയിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി, ഡിജിപി, തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവരെ കേസിൽ കക്ഷിചേർത്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി വിശദീകരണം നൽകണം.
ഹൈക്കോടതി വിധിയോടു സർക്കാരിന് അനുകൂല നിലപാടാണ്, എന്നിട്ടും ഭരണകക്ഷികൾ ഉൾപ്പെടെ അതു ലംഘിക്കുന്നു. കോടതിവിധിയെ പരിഹസിക്കുന്ന മട്ടിൽ കോടതികൾക്കു മുന്നിൽ പോലും പുതിയ ബോർഡുകൾ ഉയരുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാർ എന്തുകൊണ്ട് ഹൈക്കോടതി വിധി മാനിക്കുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്നത് ഈമാസം 26ലേക്ക് മാറ്റി.