ADVERTISEMENT

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിലൂടെ മലയാളികൾക്കു പരിചിതമായ നജീബിന്‍റെ മരുഭൂമിയിലെ യാതനകളും അതിജീവന കഥയും ബ്ലെസി– പൃഥിരാജ് കൂട്ടുകെട്ടിൽ വെള്ളിത്തിരയിൽ എത്തുകയാണ്. സമാനമായ അതിജീവന കഥകൾ പ്രവാസ ലോകത്തു വേറെയുമുണ്ട്. ഏഴു വർഷത്തോളം മരുഭൂമിയിൽ ‘ഒട്ടകജീവിതം’ അനുഭവിച്ച, യുപിയിലെ വാരാണസി സ്വദേശി അസാബ് തിരികെ നാട്ടിലെത്തിയത് ദുരിതപർവം താണ്ടിയാണ്. പാചകക്കാരനായ അസാബ് കുടുബത്തിനു നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് 2016 സെപ്റ്റംബറിൽ ഖത്തറിൽ വിമാനമിറങ്ങിയത്. പാചകക്കാരന്‍റെ വീസയിലാണ് എത്തിയതെങ്കിലും ആടുകളെ മേയ്ക്കുന്ന ജോലിയായിരുന്നു അവിടെ കാത്തിരുന്നത്. ഖത്തറിലെ സ്പോൺസർ ഇതിനിടെ അനധികൃതമായി അതിർത്തി കടത്തി സൗദിയിലെച്ചു. അയാളുടെ അവിടെയുളള നാൽപതോളം ഒട്ടകങ്ങളെ പരിപാലിക്കാനായിരുന്നു അസാബിന്‍റെ നിയോഗം.

വീസയോ മറ്റു രേഖകളോ ഇല്ലാതെ, രാവും പകലും കൃത്യമായി ഭക്ഷണമോ വിശ്രമമോ ഇല്ലാതെ, മസറയിലെ കഠിന ദിവസങ്ങളിലൂടെ അസാബ് കടന്നുപോയി. ദുരിതം നിറഞ്ഞ ഒട്ടക ജീവിതത്തിൽനിന്നു മോചനം നേടി നാട്ടിലേക്ക് എന്ന്, എങ്ങനെ തിരികെപ്പോകുമെന്നറിയാതെ മാസങ്ങളും വർഷങ്ങളും കടന്നു പോയി. നാട്ടിൽനിന്നു പോരുമ്പോൾ ഏഴു വയസ്സ് മാത്രമുണ്ടായിരുന്ന ഏക മകളെയും പ്രിയപ്പെട്ട ഭാര്യയെയും പ്രായമായ അമ്മയെയും ഇനിയെന്നു കാണാനാവുമെന്ന് അറിയാതെ നിരാശനായി അസാബ് ജീവിതം തള്ളിനീക്കി. ഇതിനിടയിലാണ് അടുത്ത പരീക്ഷണം കടന്നു വന്നത്. ഖത്തറും സൗദിയിലും തമ്മിൽ ബന്ധത്തിൽ ഉലച്ചിൽ തട്ടിയതോടെ അതിർത്തി അടയ്ക്കുന്നതു വരെ കാര്യങ്ങളെത്തി. തങ്ങളുടെ പൗരൻമാരോട് തിരികയെത്താൻ ഇരു രാജ്യങ്ങളും അവശ്യപ്പെട്ടു. അതോടെ സ്പോൺസർ ഖത്തറിലേക്കു മടങ്ങിയെങ്കിലും അസാബിനെ കൂട്ടിയില്ല. അയാൾ പിന്നീട് തന്‍റെ സഹോദരങ്ങൾ വഴി സൗദിയിലെ മസറയിലുള്ള ഒട്ടകങ്ങളെ ഓരോന്നായി വിറ്റൊഴിവാക്കി.

അസാബ്  നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് പകർത്തിയ ചിത്രം
അസാബ് നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് പകർത്തിയ ചിത്രം

നാട്ടിൽ നിന്നെത്തിയ നാൾ മുതൽ മസറയിലും മരുഭൂമിയുടെ മണൽക്കാഴ്ചകളിലും ആടുകൾക്കും ഒട്ടകങ്ങൾക്കുമമിടയിലും മാത്രം ജീവിച്ച്, പുറം ലോകത്തെകുറിച്ച് ഒന്നുമറിയാത്ത അസാബ് താൻ അകപ്പെട്ടിരിക്കുന്ന ചതിക്കുഴിയിൽനിന്നു രക്ഷപ്പെടാൻ വഴിയറിയാതെ കുഴഞ്ഞു. ദേശവും ദിക്കുമറിയാത്ത മരുഭൂമിയിൽ തളയ്ക്കപ്പെട്ട ജീവിതത്തിൽനിന്ന് എങ്ങനെയങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന ആഗ്രഹം ശക്തമായി. ആരുടെയൊക്കെയൊ സഹായത്താൽ ആദ്യം റിയാദിലും പിന്നീട് അൽഹസയിലുമെത്തിയതാണ് മടങ്ങിപ്പോക്കിനു വഴിയൊരുക്കിയത്. അസാബിന്‍റെ ദുരിത ജീവിതമറിഞ്ഞ ചിലരുടെയൊക്കെ സഹായത്താൽ ദൈനംദിന ചെലവുകൾ കണ്ടെത്തുന്നതിനായി പിന്നീട് തനിക്കറിയാവുന്ന ജോലികൾ ചെയ്തു. 

മരുഭൂമിയിലെ ദുരന്തനാളുകൾ അവസാനിച്ചുവെങ്കിലും, കൈവശം നിയമപരമായ യാതൊരു രേഖകളുമില്ലാതെ ഒളിച്ചും ഭയന്നും ജീവിതം മുന്നോട്ടു കൊണ്ടുപോയി. ഒടുവിൽ ഏതുവിധേനയും നാട്ടിലേക്ക് പോകാനായി അൽഹസ തർഹീൽ (ഡിപോർട്ടേഷൻ) സെന്‍ററിലെത്തി. അസാബിന്‍റെ ദുരിത ജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയ ജവാസത്ത് വിഭാഗത്തിലുള്ള ഓഫിസർ അനുഭാവപൂർവം പെരുമാറി. വിവരങ്ങളറിഞ്ഞ് അൽഹസയിലെ ഒഐസിസി ഭാരവാഹികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട്പാസടക്കമുള്ള യാത്രാ രേഖകളെല്ലാം ശരിയാക്കി നൽകി. വിമാന ടിക്കറ്റും നൽകി. ഒടുവിൽ ഏഴു വർഷത്തോളം നീണ്ട ദുരിതപർവം താണ്ടി കഴിഞ്ഞ വർഷം വാരാണസിയിലെത്തി കൂടുംബത്തോടൊപ്പം ചേർന്നു. 

മണി  നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് പകർത്തിയ ചിത്രം
മണി നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് പകർത്തിയ ചിത്രം

∙ ഡ്രൈവർ വീസയിലെത്തിയ മണിയുടെ ഒട്ടകജീവിതം 
റിയാദിൽനിന്ന് 550 കിലോമീറ്ററകലെ അജ്ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളുടെ ഇടയനായി തമിഴ്നാട് സ്വദേശി മണിയും മറ്റൊരു ‘ഒട്ടകജീവിതം’ അനുഭവിച്ചയാളാണ്. മണിയുടെ അമ്മാവനെയും കൂട്ടി സാമൂഹിക പ്രവര്‍ത്തകർ മരുഭൂമിയിലൂടെ നൂറുകണക്കിന് കിലോമീറ്റർ താണ്ടി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു സുഡാനി ഇടയനൊപ്പം ഒട്ടകങ്ങളെ മേയ്ക്കുന്ന മണിയെ കണ്ടെത്തിയത്.

മരുഭൂമിയിൽ കാണുന്നവരോടെല്ലാം മണിയെ കുറിച്ച് അന്വേഷിച്ച് നീങ്ങുന്നതിനിടയിൽ സുഡാനിയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. അയാളുടെ കൂടെ ഇന്ത്യക്കാരൻ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് താമസസ്ഥലത്ത് ചെന്നപ്പോൾ ജനലിലൂടെ ഒരാൾ അവരെ നോക്കി കൈ കാണിച്ചു. മണിയുടെ അമ്മാവൻ ആളെ തിരിച്ചറിഞ്ഞു. പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അകത്തുനിന്ന് തുറക്കാനാവില്ലെന്നായി. തൊഴിലുടമ അവിടെ ഉറങ്ങുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. സ്‌പോൺസറുടെ അനുമതിയില്ലാതെ മണിയെ കൂട്ടിക്കൊണ്ടു വന്നാൽ നിയമ പ്രശ്നം നേരിടേണ്ടി വരുമെന്നതിനാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. 

രണ്ട് പൊലീസുദ്യോഗസ്ഥർ അവരോടൊപ്പം സ്ഥലത്തെത്തി. മാനസികമായി വല്ലാത്ത അവസ്ഥയിലായിരുന്നു മണി. തൊഴിലുടമയുമായി മണിയുടെ അസുഖവിവരങ്ങൾ അവർ സംസാരിച്ചു. മണി ഹൃദ്രോഗിയും അപസ്മാര രോഗിയുമായിരുന്നു. അമ്മയും രോഗിയായതിനാൽ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് സൗദിയിലെത്തിയത്. ഹൗസ് ഡ്രൈവർ വീസയാണെന്നും സുഖമുള്ള ജോലിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ട്രാവൽ ഏജന്‍റ് ഒരു ലക്ഷം രൂപ വാങ്ങി മണിയെ സൗദിയിലേക്കു കയറ്റിവിട്ടത്. വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ തൊഴിലുടമ മണിയെ സാമൂഹികപ്രവർത്തകരോടൊപ്പം വിടാൻ തയാറായി. പിറ്റേ ദിവസം റിയാദിലെത്തി ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്തു. ശേഷം റിയാദിൽ തൊഴിലുടമയെ നേരിൽ കണ്ട് വിവരങ്ങൾ സംസാരിച്ചു. ഏജന്‍റാണ് ചതിച്ചതെന്ന് സ്പോൺസർ പറഞ്ഞു. 

മരുഭൂമിയിൽ ഇടയ ജോലിയാണെന്ന് രേഖകളും ഒട്ടകക്കൂട്ടങ്ങളുടെ ചിത്രങ്ങളും സഹിതം ബോംബെയിലെ ട്രാവൽ ഏജന്റിനെ ബോധ്യപ്പെടുത്തിയാണ് ആളെ റിക്രൂട്ട് ചെയ്യാൻ വീസ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ പാസ്പോർട്ടും ഫൈനൽ എക്സിറ്റും ലഭിച്ചതോടെയാണ് കഴിഞ്ഞ വർഷം മണി തിരികെ നാട്ടിൽ എത്തിയത്. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂര്‍, മറ്റ് കെഎംസിസി പ്രവർത്തകർ എന്നിവരുടെ സഹായത്തോടയാണ് നാട്ടിൽ തിരിച്ചെത്തിയത്.

English Summary:

Story of Indians Conquering the Desert, Like "Goat Life"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com