ADVERTISEMENT

ബസ് ഒരു കയറ്റം കയറുകയാണെന്ന് തോന്നുന്നു. ആകെ ഒരു കുലുക്കമുണ്ട്. എൻജിൻ നന്നായി കിതയ്ക്കുന്നുമുണ്ട്. മഞ്ഞു മൂടിയ മലമുകളിലേക്കുള്ള യാത്രയിൽ ഡ്രൈവർ വല്ലാതെ കഷ്ടപ്പെടുന്നത് ബസിനുള്ളിലെ നേരിയ വെളിച്ചത്തിൽ എനിക്ക് കാണാം. പുറത്തെ വിശേഷങ്ങളൊന്നും അറിയാൻ കഴിയുന്നില്ല. ബസ്സിന്റെ മുഴുവൻ ജനലുകളുടെയും ഷട്ടറിട്ടിരിക്കുകയാണ്. അടിവാരത്തു നിന്നും ടൂറിസ്റ്റ് ബസിൽ യാത്രയാരംഭിക്കുമ്പോൾ തന്നെ കണ്ടക്ടർ പറഞ്ഞിരുന്നു. "എല്ലാവരും ജനൽ ഷട്ടറുകളെല്ലാം താഴ്ത്തിയിടണം. മേട്ടുപ്പാളയം കഴിഞ്ഞാൽ പിന്നെ സഹിക്കാൻ കഴിയാത്തത്ര തണുപ്പാണ്. കഴിഞ്ഞ ഒരാഴ്ചയായി കനത്ത കോട മഞ്ഞും കുളിരുമാണ് ഊട്ടിയുടെ മലകളിൽ..." കണ്ടക്ടറുടെ ആ വാക്കുകൾ കേട്ടപ്പോൾ തന്നെ എന്നിൽ നിരാശ പടർന്നിരുന്നു.

എന്റെയും, അവളുടെയും ആദ്യത്തെ യാത്രയായിരുന്നു ഊട്ടിയുടെ വസന്തത്തിലേക്ക്... അവളുടെ സ്വപ്നമായിരുന്നു ഈ യാത്ര. അത് കൊണ്ട് തന്നെ, നീലഗിരി മലകളിലെ മുഴുവൻ കുളിരും, തണുപ്പും മഞ്ഞുമൊക്കെ, ഒപ്പിയെടുത്താസ്വദിച്ച്, കുളിര് കോരുന്ന ഒരു യാത്രയായിരുന്നു എന്റെ മനസ്സ് നിറയെ. ഒപ്പം പുറത്തെ മുഴുവൻ കാഴ്ചകളും നേരിട്ട് കാണണമെന്നും ആഗ്രഹിച്ചിരുന്നു. രണ്ടും നഷ്ടമായി മൂടിയടച്ചുകൊണ്ടുള്ള ഈ ബസ് യാത്രയിലൂടെ... നേരം പുലരുന്നതേയുള്ളൂ. ജനാലകൾ അടച്ചിരിക്കുകയാണെങ്കിലും നീലഗിരി മലകളിലെ മഞ്ഞും കുളിരും ഇടയ്ക്കിടെ ബസിനുള്ളിലേക്ക് അരിച്ചരിച്ചിറങ്ങുന്നുണ്ട്. അവൾ ഉറങ്ങുകയാണ്, എന്റെ തോളിൽ തല ചായ്ച്ച്. ഞാൻ ആ മുഖത്തേക്ക് നോക്കിയിരുന്നു. ശാന്തമായി ഉറങ്ങുകയാണവൾ... കണ്ണുകൾ രണ്ടും ഇറുക്കി അടച്ചിരിക്കുന്നു. ഉറക്കത്തിൽ പോലും ആ ചുണ്ടുകളിൽ അവളുടെ സ്വതസിദ്ധമായ ആ കള്ളച്ചിരി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. ഉറങ്ങുമ്പോഴും കവിളുകളിൽ തെളിഞ്ഞു നിൽക്കുന്ന നുണക്കുഴികൾ.. ബസിനുള്ളിലെ ആ മങ്ങിയ ഇരുട്ടിലും, ഇടത്തെ മൂക്കിലെ തിളങ്ങുന്ന മൂക്കുത്തി അവൾക്ക് ഏഴഴക് നൽകുന്നുണ്ടായിരുന്നു...!

ഊട്ടിയിലേക്കുള്ള റോഡ് പൂർണമായും തകർന്നു കിടക്കുകയാണെന്ന് തോന്നുന്നു. ബസ് റോഡിലെ കുഴികളിൽ വീഴുന്നതനുസരിച്ച് യാത്രക്കാരെല്ലാവരും കുലുങ്ങുകയാണ്. ഉറക്കത്തിനിടക്ക് അവളുടെ ശരീരം എന്റെ തോളിൽ വന്നിടിക്കുന്നുണ്ട്. അവൾ ഗാഢ നിദ്രയിലാണ്. കുലുക്കത്തിൽ അവളുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാനായി ഞാനവളെ എന്റെ ശരീരത്തോട് ചേർത്തു പിടിച്ചു. അവളുടെ സുഖമായ ഉറക്കം തടസ്സപ്പെടേണ്ട. അവൾ ഉറങ്ങട്ടെ മതിയാവോളം....! ഇടയ്ക്കിടെ എന്റെ കൈവിരലുകൾ അവളുടെ മുടിയിഴകളിൽ മെല്ലെ തലോടികൊണ്ടിരുന്നു. ബസിനുള്ളിലെ തണുപ്പിനെക്കാൾ തണുപ്പ് അവളുടെ ശരീരത്തിനാണെന്ന് എനിക്ക് തോന്നി.

നേരം കുറേകൂടി പുലർന്നിരിക്കുന്നു... മുൻവശത്തെ കണ്ണാടിയിലൂടെ മനസ്സിലായി ബസ് രണ്ട് മലകൾ കൂടി കയറി ഇറങ്ങിക്കഴിഞ്ഞാൽ ഞങ്ങൾ ഊട്ടിയിലെത്തുകയായി...,! അങ്ങകലെ തകരം മേഞ്ഞ കൊച്ചു കെട്ടിടങ്ങളും, അവയിൽ കിനിഞ്ഞു കത്തുന്ന പ്രകാശ വിളക്കുകളും കണ്ടു തുടങ്ങി. ഞങ്ങളുടെ ബസ് മുരണ്ടു കൊണ്ട് മുന്നോട്ടു നീങ്ങുകയാണ്... ഇപ്പോൾ തേയില തോട്ടങ്ങളിലൂടെയാണ് യാത്ര. ലയങ്ങളിൽ നിന്നും കൊളുന്ത് നുള്ളാനായി എസ്റ്റേറ്റുകളിലേക്ക് പുലർകാലേ നടന്നു നീങ്ങുന്ന സ്ത്രീകളെയും പുരുഷൻമാരെയും കണ്ടു തുടങ്ങി. പാവപ്പെട്ടവരായ ആ തമിഴ് തൊഴിലാളികളോട് എനിക്ക് എന്തെന്നില്ലാത്ത അസൂയ തോന്നി...! തങ്ങളുടെ ജീവിത കാലം മുഴുവൻ ഊട്ടിയിൽ ചിലവിടാൻ കഴിയുന്ന അവരാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻമാർ എന്നെനിക്കു തോന്നി....! ഈ നീലഗിരി കുന്നുകളോടും ഈ കുളിരിനോടും മഞ്ഞിനോടും ഒക്കെ എനിക്കെന്നുമുള്ള വല്ലാത്ത ഭ്രമമാകാം എന്റെ ഈ തോന്നലിന് കാരണം.

ബസ് ഇനി ഒരു ഇറക്കം കൂടി ഇറങ്ങി കഴിഞ്ഞാൽ ഞങ്ങൾ ഊട്ടിയിലെത്തുകയായി...! ബസിനുള്ളിലെ കുലുക്കം ഇപ്പോൾ വീണ്ടും ഒന്ന് കൂടി കൂടിയിരിക്കുന്നു. ഞാനവളെ ഇറുകി പിടിച്ചിരുന്നു. അവൾ കഴിയുന്നിടത്തോളം ഉറങ്ങട്ടെ. ഉറക്കം തടസ്സപ്പെടേണ്ട. ഊട്ടിയിൽ ബസ് ഇറങ്ങിയ ശേഷം അവളെ ഉണർത്താം... ബസ്സൊന്ന് കുലുങ്ങി. ഞാനൊന്ന് കണ്ണടച്ചു....!! അവൾ ഉണർന്നു...! ചുറ്റിനും പകച്ചു നോക്കി. വെളുത്ത ഫ്രോക്കണിഞ്ഞ നഴ്സ്മാരും, സ്റ്റെതസ്കോപ്പ് അണിഞ്ഞ ഡോക്ടറും തനിക്ക് ചുറ്റും നിൽക്കുന്നതവൾ കണ്ടു. സമീപത്തെ ബെഡുകളിൽ തന്നോടൊപ്പം ബസിൽ യാത്ര ചെയ്തിരുന്ന കുറെ ആൾക്കാരെ അവൾ തിരിച്ചറിഞ്ഞു. അവൾ ചുറ്റിനും കണ്ണോടിച്ചു. പരിചയമുള്ള ആരെയും അവൾക്ക് കാണാൻ കഴിഞ്ഞില്ല. തലയ്ക്കും കാലിനും വല്ലാത്ത വേദന. തല മുഴുവൻ ബാന്റെജിട്ട് പൊതിഞ്ഞിരിക്കുകയാണെന്ന് അവൾക്കു മനസ്സിലായി. അവൾക്ക് വല്ലാത്ത വേദന തോന്നിയപ്പോൾ...

അവളുടെ നാക്കുകൾ ചലിച്ചു തുടങ്ങിയപ്പോൾ അവൾ മെല്ലെ ശബ്‌ദിച്ചു.. "അച്ഛാ...., എവിടെയാ എന്റെ അച്ഛൻ..?" ചുറ്റിനും കൂടി നിന്നിരുന്ന ആരോ പറയുന്നതവൾ കേട്ടു.. "പുലർച്ചേയുള്ള മേട്ടുപ്പാളയം-ഊട്ടി ബസ് ബ്രേക്ക്‌ പൊട്ടി ആ വലിയ കൊക്കയിലേക്ക് മറിയുകയായിരുന്നു....! ആകെയുള്ള അമ്പത് ടൂറിസ്റ്റുകളിൽ ഈ കൊച്ചു പെൺകുട്ടിയുടെ അച്ഛൻ അടക്കം മുപ്പത് പേർ അപ്പോൾ തന്നെ മരിച്ചു. ജീവനോടെ എടുക്കാൻ പറ്റിയ ബാക്കി എല്ലാവർക്കും ഗുരുതര പരിക്കാണ്. ഇനിയും എത്ര പേര് മരിക്കുമോ ആവോ...?" ബാക്കി കേൾക്കും മുൻപ് അവൾ വീണ്ടും അബോധാവസ്ഥയിലേക്ക് വീണു. അപ്പോഴും, ആ തണുത്ത താഴ്‌വാരത്തിന്റെ ആകാശ മുകളിലിരുന്ന്‌ കൊണ്ട് അവളുടെ കവിളുകളിലെ ആ നുണക്കുഴികളും, ഇറുകിയടച്ച കൺപോളകളും, ഉറക്കത്തിനിടയിൽ പോലും ചുണ്ടുകളിൽ വിരിയുന്ന ആ കള്ള പുഞ്ചിരിയും, ഏഴഴക് നൽകുന്ന വജ്രശോഭയുള്ള അവളുടെ മൂക്കുത്തിയും ഞാൻ കാണുന്നുണ്ടായിരുന്നു..! അപ്പോഴും ഊട്ടിയിലെ മഞ്ഞിന്റെ കുളിര് വർധിച്ചു കൊണ്ടേയിരുന്നു...!

English Summary:

Malayalam Short Story ' Swapnathilekkoru Yathra ' Written by Dr. Jyothish Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com