Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെയൊക്കെ ചെയ്യാമോ?; ട്രായ് ചെയർമാന്റെ ആധാർ ചാലഞ്ച് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

rs-sharma-aadhar-data-breach

ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളെ കഴിഞ്ഞദിവസം പിടിച്ചുകുലുക്കിയത് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്.ശർമയുടെ ‘ആധാർ ചാലഞ്ച്’ ട്വീറ്റ്. സ്വന്തം ആധാർ നമ്പർ ട്വിറ്ററിൽ പങ്കുവച്ച അദ്ദേഹം, ഈ നമ്പർ ഉപയോഗിച്ചു തനിക്കെന്തെങ്കിലും കുഴപ്പങ്ങൾ വരുത്താൻ സാധിക്കുമോയെന്നു വെല്ലുവിളിച്ചു. ആധാറിൽ കൂടുതൽ സുരക്ഷ ശുപാർശ ചെയ്തു ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഇറങ്ങിയ ചാലഞ്ച് പെട്ടെന്നു ശ്രദ്ധേയമായി.

താമസിയാതെ തന്നെ പ്രശസ്ത ഹാക്കർ ഏലിയറ്റ് ആൽഡേഴ്സനുൾപ്പെടെയുള്ളവർ ശർമയ്ക്കു മറുപടിയുമായെത്തി. ശർമയുടെ സ്വകാര്യ മൊബൈൽ നമ്പർ, കുടുംബചിത്രങ്ങൾ, വീട്ടുവിലാസം, ജനനത്തീയതി, ഓൺലൈൻ ഫോറത്തിൽ അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ എന്നിവ ഹാക്കർമാർ ചോർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിനു രണ്ടായിരത്തിയഞ്ഞൂറിലധികം ലൈക്കുകളും 587 പ്രതികരണങ്ങളും ലഭിച്ചു. എന്നാൽ ചോർത്തിയ വിവരങ്ങളൊന്നും അപകടമുണ്ടാക്കുന്നതല്ലെന്നായിരുന്നു ശർമയുടെ മറുപടി. ചോർത്തിയ വീട്ടുവിലാസം പഴയതാണെന്നും പുതിയ വീടിന്റേത് വേണമെങ്കിൽ നൽകാമെന്നും അദ്ദേഹം പറഞ്ഞു. ആധാർ നമ്പർ സ്വകാര്യതയിൽ വിള്ളലുണ്ടാക്കുമെന്ന വിശ്വാസം പൊളിക്കാനാണ് താൻ ഇതു ചെയ്തത്. ആധാർ സാധാരണക്കാർക്ക് മുതൽക്കൂട്ടാകും –അദ്ദേഹം പറഞ്ഞു. ഇതിനിടെ ശർമയെ അനുകരിച്ച് ചില വ്യക്തികളും ആധാർ ചാലഞ്ച് നടത്തി.

ആധാർ സുരക്ഷിതം: യുഐഡിഎഐ

ആർ.എസ്.ശർമയെക്കുറിച്ചു ചോർന്ന വ്യക്തിഗത വിവരങ്ങൾ ആധാർ വിവരശേഖരത്തിൽ നിന്നല്ലെന്ന് ആധാർ നിയന്ത്രണ ഏജൻസിയായ യുഐഡിഎഐ. ചോർത്തിയ വിവരങ്ങൾ എല്ലാം ഇന്റർനെറ്റിൽ ഉണ്ടെന്നും ആധാർ നമ്പർ ഉപയോഗിക്കാതെയുള്ള ഗൂഗിൾ സെർച്ച് വഴി ഇതു ലഭിക്കുമെന്നും ഏജൻസി പറഞ്ഞു. ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും യുഐഡിഎഐ പറഞ്ഞു.

മോദിയുടെ ആധാർ ‌ചോദിച്ച് ആൽഡേഴ്സൻ

ഇതിനിടെ, ആർ.എസ്.ശർമയുടെ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ മുൻനിരയിലുണ്ടായിരുന്ന ഏലിയറ്റ് ആൽഡേഴ്സൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വെല്ലുവിളി നടത്തി. ‘ആധാർ നമ്പറുണ്ടെങ്കിൽ ഒന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്യാമോ?’ എന്നുള്ള ചോദ്യമുന്നയിച്ച ട്വീറ്റിൽ നരേന്ദ്ര മോദിയെ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു.