പാലക്കാട്∙ കോൺഗ്രസുമായി നീക്കുപോക്കാകാമെന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ സംസ്ഥാനത്തെ ആദ്യ പരീക്ഷണശാലയായ പാലക്കാട് നഗരസഭയിൽ വിജയവും പരാജയവും.
സംസ്ഥാനത്തു ബിജെപി ഭരിക്കുന്ന ഏക നഗരസഭയിലെ രണ്ടു സ്ഥിരം സമിതി അധ്യക്ഷന്മാർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളിൽ ഒന്ന് സിപിഎം പിന്തുണയോടെ പാസായപ്പോൾ മറ്റൊന്നു സിപിഎം സ്വതന്ത്രയുടെ ‘അബദ്ധ’ത്തിൽ പരാജയപ്പെട്ടു. പാലക്കാട് നഗരസഭയിലെ കോൺഗ്രസ്–സിപിഎം കൂട്ടുകെട്ട് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ ആയുധമാക്കാനാണു ബിജെപി നീക്കം. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർമാരെ ചെങ്ങന്നൂരിലെത്തിച്ച് പ്രചാരണം നടത്തും.
ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയന്തി രാമനാഥനെതിരായ അവിശ്വാസം, സിപിഎം സ്വതന്ത്ര അംഗം എം.കെ.സാജിതയുടെ വോട്ട് അസാധുവായതിനാലാണു പരാജയപ്പെട്ടത്. ബാലറ്റിനു പിന്നിൽ ഒപ്പിടാത്തതിനാലാണ് അസാധുവായത്.
ഇനി അവിശ്വാസപ്രമേയം കൊണ്ടുവരണമെങ്കിൽ ആറു മാസം കൂടി കാത്തിരിക്കണം. സമിതിയിലെ എട്ട് അംഗങ്ങളിൽ യുഡിഎഫിന്റെ മൂന്നുപേർക്കൊപ്പം എൽഡിഎഫ് സ്വതന്ത്ര അംഗം ടി.എം.രാമചന്ദ്രനും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.