കൊച്ചി ∙ പ്രഖ്യാപിത അറ്റകുറ്റപ്പണികൾക്കൊപ്പം അപ്രഖ്യാപിത ജോലികളും കൂടിയായതോടെ ട്രെയിനുകൾ അനന്തമായി വൈകുന്നു. അപ്രഖ്യാപിത ജോലികൾ സംബന്ധിച്ച് അറിയിപ്പില്ലാത്തതിനാൽ മണിക്കൂറുകളോളം യാത്രക്കാർ ട്രെയിനുകളിൽ കുടുങ്ങുന്നു. വിദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽ പലർക്കും കേരളത്തിൽ അറ്റകുറ്റപ്പണി നടക്കുന്ന കാര്യം അറിയില്ല.
എസ്എംഎസ് വഴി റിസർവേഷൻ യാത്രക്കാർക്കെങ്കിലും ട്രെയിൻ വൈകല്‍ സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയാൽ യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും. നിശ്ചിത മണിക്കൂറുകളിലേക്കാണു ലൈൻ ബ്ലോക്ക് വാങ്ങി എൻജിനീയറിങ് വിഭാഗം അറ്റകുറ്റപ്പണി നടത്തുന്നത്. ആ സമയം കൊണ്ടു ചെയ്തു തീർക്കാനുള്ള മറ്റു പണികളും ഇവർ ഏറ്റെടുക്കുന്നുണ്ട്. എന്നാൽ വിചാരിച്ച സമയത്തിനുളളിൽ ജോലി പൂർത്തീകരിക്കാൻ പലപ്പോഴും കഴിയുന്നില്ല.
ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ ട്രെയിനുകളുടെ സമയനിഷ്ഠയിൽ ദേശീയതലത്തിൽ തിരുവനന്തപുരം ഡിവിഷൻ 66–ാം സ്ഥാനത്താണ്. 53% ആണ് സമയനിഷ്ഠ. റാഞ്ചി ഡിവിഷനാണു 97.78% സമയനിഷ്ഠയോടെ രാജ്യത്ത് ഒന്നാമത്. ആദ്യ പത്തിൽ ദക്ഷിണേന്ത്യയിൽ നിന്നു മൈസൂരു മാത്രമാണുള്ളത്. മധുര–38, സേലം–41, പാലക്കാട്– 48, ചെന്നൈ–53, തിരുച്ചിറപ്പള്ളി–59 എന്നിങ്ങനെയാണു മറ്റ് ഡിവിഷനുകളുടെ സ്ഥാനം.