ശബരിമല ∙ തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞു പരിശോധിക്കാൻ വനംവകുപ്പ് നിലയ്ക്കലിൽ ചെക് പോസ്റ്റ് സ്ഥാപിച്ചു. കാനനപാതയിലൂടെ നടന്നുവരുന്ന തീർഥാടകർക്കും പൊലീസ് പാസ് നിർബന്ധമാക്കുന്നു. ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിന്റെ കീഴിലാണ് ചെക് പോസ്റ്റ്. ദേവസ്വം ബോർഡിന് കൈമാറിയ സ്ഥലത്താണ് ഇതിനുള്ള കാവൽപ്പുര പണിതത്. ആദ്യമായാണ് വനംവകുപ്പ് ഇവിടെ നിയന്ത്രണത്തിലേക്കു കടക്കുന്നത്. തീർഥാടനകാലത്ത് വാഹനങ്ങളുടെ എണ്ണം എടുക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് വനപാലകർ അറിയിച്ചു.
തീർഥാടകരെ ഏറെ ബാധിക്കുന്ന നിയന്ത്രണമാണ് പൊലീസ് കൊണ്ടുവരുന്നത്. മണ്ഡല മകരവിളക്കു കാലത്ത് അഴുത, കരിമല വഴിയുള്ള കാനനപാതയിലൂടെ നടന്നുവരുന്ന അയ്യപ്പന്മാർക്കും പാസ് നിർബന്ധമാക്കാനാണ് പൊലീസിന്റെ തീരുമാനം. തിരിച്ചറിയൽ കാർഡ് വാങ്ങി വേണം പാസ് എടുക്കാൻ. അല്ലാത്തവരെ കർശനമായി നിയന്ത്രിക്കാനാണ് പൊലീസിന്റെ നിർദേശം. എരുമേലിയിൽ പേട്ടതുള്ളി വരുന്ന അയ്യപ്പന്മാർ അഴുതക്കടവിൽ നിന്നാണ് പെരിയാർ കടുവസങ്കേതത്തിലേക്കു കടക്കുന്നത്.