ചെന്നൈ∙ ഡിഫൻസ് എക്സ്പോയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. കാവേരി പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന്റെ നിസംഗതയിൽ പ്രതിഷേധിച്ചു കരിങ്കൊടിയേന്തിയും കറുത്ത ബലൂൺ ഉയർത്തിയുമാണു വിവിധ സംഘടനകൾ എതിർപ്പു പ്രകടമാക്കിയത്. ആലന്ദൂർ ഏരിയയിൽ പ്രതിഷേധിച്ച തമിഴ്‍വാഴ്മുറൈ കക്ഷി നേതാവ് വേൽമുരുഗനെയും അനുയായികളെയും അറസ്റ്റ് ചെയ്തു നീക്കി. റുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) നേതാവ് വൈകോയും പാർട്ടി പ്രവർത്തകരും രാജ്ഭവനു മുന്നിൽ പ്രതിഷേധിച്ചു. വിമാനത്താവളത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ചെന്നൈ വിമാനത്താവളത്തിൽ നിന്നു മഹാബലിപുരത്തേക്കു ഹെലികോപ്ടറിലാണ് മോദി യാത്ര ചെയ്തത്. അവിടെ നിന്ന് റോഡ് മാർഗം എക്സ്പോ വേദിയിലേക്കും. വഴിനീളെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതിനിടെ വ്യാഴാഴ്ച രാവിലെ മുതൽ തന്നെ ട്വിറ്ററിൽ ‘ഗോ ബാക്ക് മോദി’ ഹാഷ്ടാഗ് ട്രെൻഡായിരുന്നു. കാവേരി മാനേജ്മെന്റ ബോർഡ് രൂപീകരിക്കുന്നതിൽ കേന്ദ്രം വിമുഖത കാണിക്കുന്നതിനെതിരെ വ്യത്യസ്തങ്ങളായ ട്വീറ്റുകളിലൂടെയായിരുന്നു പ്രതിഷേധം.
ഇന്ത്യ ലക്ഷ്യമിടുന്നത് 1.7 ലക്ഷം കോടിയുടെ പ്രതിരോധ ഉൽപ്പന്ന കയറ്റുമതി
ഡിഎംകെയുടെ നേതൃത്വത്തിൽ ഉയർത്തിയ കറുത്ത നിറത്തിലുള്ള കൂറ്റൻ ബലൂണിൽ കുറിച്ചിരുന്ന വാക്കുകളായിരുന്നു ട്വിറ്റർ ഏറ്റെടുത്തത്. മോദി ഹെലികോപ്ടറിലാണു വരുന്നതെന്നറിഞ്ഞതോടെ കറുത്ത ബലൂണുകൾ വൻതോതിൽ ആകാശത്തേക്കു പറത്തിവിട്ടും പ്രതിഷേധിച്ചു. രാവിലെ മോദി തമിഴ്നാട്ടിലെത്തിയതു മുതൽ വൈകിട്ടു വരെ ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു #GoBackModi ഹാഷ്ടാഗ്. ഉച്ചയോടെ രാജ്യാന്തര തലത്തിൽ തന്നെ ഈ ഹാഷ്ടാഗ് ട്രെൻഡിങ്ങായി. ഒന്നേകാൽ ലക്ഷത്തിലേറെ പേരാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശശിതരൂർ എംപി, നടി ഖുശ്ബു തുടങ്ങിയ പ്രമുഖരും ഗോ ബാക്ക് മോദി ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്തു.
നേരത്തേ കേരളത്തിലും മോദിക്കെതിരെ സമാന പ്രതിഷേധം ട്വിറ്ററില്‍ ഉയർന്നിരുന്നു. കേരളത്തിലെ ശിശുമരണനിരക്ക് സൊമാലിയയിലേതിനു തുല്യമാണെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു #പോമോനെമോദി ഹാഷ്ടാഗുമായി മലയാളികൾ തിരിച്ചടിച്ചത്.
ഡിഫൻസ് എക്സ്പോ അത്ഭുതമെന്ന് മോദി
അഞ്ഞൂറിൽ അധികം ഇന്ത്യൻ കമ്പനികളും 150 വിദേശ കമ്പനികളും ഡിഫൻസ് എക്സ്പോയിലെത്തിയതിൽ തനിക്ക് അത്ഭുതം തോന്നുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സമാധാനത്തിനു വേണ്ടി രാജ്യം ആഗ്രഹിക്കുന്നതുപോലെ തന്നെ ജനങ്ങളുടെ സുരക്ഷയ്ക്കും ഇന്ത്യ തുല്യപ്രാധാന്യം നൽകുന്നു. അതുകൊണ്ടു സൈന്യത്തെ സർവസജ്ജരാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളും. അതിന്റെ ഭാഗമായാണു സ്വതന്ത്ര പ്രതിരോധ സമുച്ചയം എന്ന ആശയം ഉയർന്നുവന്നത്. അടിയന്തര ആവശ്യങ്ങൾക്കൊപ്പം 110 ഫൈറ്റർ വിമാനങ്ങള്‍ സ്വന്തമാക്കാനും നടപടികൾ തുടങ്ങിയതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.
പ്രതിരോധമന്ത്രി നിർമലാ സീതാരാമനും ഡിഫൻസ് എക്സ്പോയിൽ സംസാരിച്ചു. എക്സ്പോയിലെ 50 ശതമാനം പേരും ഇന്ത്യൻ നിർമാതാക്കളാണെന്നും ഇതിൽ തന്നെ ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിൽ നിന്നുള്ളവരാണു അധികവുമെന്നും മന്ത്രി പറഞ്ഞു.
‘മെയ്ഡ് ഇൻ ഇന്ത്യ നിർബന്ധിക്കാനാവില്ല, 110 യുദ്ധ വിമാനങ്ങൾ വാങ്ങും’
അർജുൻ ടാങ്കിനു മുകളിൽ ധോണി, തിരക്കിയത് ഒറ്റ കാര്യം, ‘രഹസ്യ അറയിൽ എങ്ങനെ കയറാം’