തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വെല്ലുവിളിച്ച്’ നിയുക്ത എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. പ്രതിമാസ അധിക സർവീസ് ചാർജ് ചുമത്തുന്ന എസ്ബിഐയുടെ രീതിക്കു മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായാണ് ഉമ്മൻചാണ്ടി മോദിക്ക് ‘സേവ് എസ്ബിഐ ചാലഞ്ച്’ നൽകിയത്.
കോർപ്പറേറ്റുകൾ മൂലം ബാങ്കിനുണ്ടായ നഷ്ടത്തിൽനിന്നു കരകയറുന്നതിനാണ് ഇത്രയും വലിയ തുക എസ്ബിഐ പിരിച്ചെടുക്കുന്നത്. ഇതുമൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന അമിതഭാരത്തിൽനിന്നു മോചിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ട്വീറ്റിൽ മോദിയോടാവശ്യപ്പെട്ടു. കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡാണ് ഓൺലൈൻ ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിവച്ചത്. ഇതിനു ബദലായി രാജ്യത്തെ ഇന്ധനവില വർധനയ്ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 'ഫ്യുവൽ ചാലഞ്ച്' എന്ന പേരിൽ മോദിയെ വെല്ലുവിളിച്ചത് ചർച്ചയായിരുന്നു.