Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി എല്ലാ മാസവും മുടങ്ങാതെ പെൻഷൻ; പ്രത്യേക കമ്പനിയുമായി സർക്കാർ

pension പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിനു ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പെന്‍ഷനാവശ്യമായ ഫണ്ട് കമ്പനിക്കു സർക്കാർ നല്‍കും. കമ്പനിയില്‍ 100 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. ഉപജീവന സഹായം എന്ന നിലയ്ക്കുളള പെന്‍ഷനുകള്‍ കൃത്യമായി മാസാമാസം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചാണു കമ്പനി രൂപീകരിക്കുന്നത്.

വിവിധ ക്ഷേമനിധി ബോര്‍ഡുകളാണു ക്ഷേമ പെന്‍ഷനുകളുടെ ഭരണനിര്‍വഹണവും വിതരണവും ഇപ്പോള്‍ നടത്തുന്നത്. വിവിധതലത്തിലുളള നിയന്ത്രണം പെന്‍ഷന്‍ വിതരണത്തില്‍ ഒരുപാട് അനിശ്ചിതത്വത്തിനും കാലതാമസത്തിനും കാരണമാകുന്നുണ്ട്. മൂന്നു മാസത്തിലൊരിക്കലോ ഉത്സവകാലങ്ങളിലോ ആണ് ഇപ്പോള്‍ വിതരണം. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്‍റെ ചെയര്‍മാന്‍ ധനകാര്യ മന്ത്രിയും മാനേജിങ് ഡയറക്ടര്‍ ധനകാര്യ സെക്രട്ടറിയുമായിരിക്കും.

സഹകരണ നയത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സഹകരണ സ്ഥാപനങ്ങള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യമായ സാഹചര്യമൊരുക്കുക, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുളള സംവിധാനമായി അംഗീകരിക്കുക, നിയമന രീതി അവലോകനം ചെയ്ത് ആവശ്യമായ മാറ്റം വരുത്തുക, വകുപ്പില്‍ പ്രൊഫഷണലിസം കൊണ്ടുവരിക, സ്ത്രീ ശാക്തീകരണത്തിനു ശ്രമിക്കുക, യുവതലമുറയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണു പുതിയ നയത്തിലുളളത്. 

പ്രവാസികളുടെ തൊഴില്‍ നൈപുണ്യം സമൂഹപുരോഗതിക്കു വിനിയോഗിക്കുക, സാധാരണ ജനങ്ങള്‍ക്കു താങ്ങാവുന്ന നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രി സഹകരണ സംഘങ്ങളെ വികസിപ്പിക്കുക, വിനോദസഞ്ചാര സഹകരണ സംഘങ്ങള്‍ രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും നയത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്. ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ നാലു മിഷനുകളുടെ കോഓര്‍ഡിനേറ്ററായി ചെറിയാന്‍ ഫിലിപ്പിനെ നിയമിക്കും. റാണി ജോര്‍ജിനു സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. പി.വേണുഗോപാലിന് ഐ ആൻഡ് പിആര്‍ഡി സെക്രട്ടറിയുടെ പൂര്‍ണ ചുമതല നൽകാനും തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ

∙ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റോഡ് കണക്ടിവിറ്റി പാക്കേജില്‍ വികസിപ്പിക്കുന്ന കുറ്റ്യാടി- നാദാപുരം- പെരിങ്ങത്തൂര്‍- മേക്കുന്ന്- പാനൂര്‍- പൂക്കോട്ട്- കൂത്തുപറമ്പ്- മട്ടന്നൂര്‍  റോഡ് (53 കി.മീ), മാനന്തവാടി- ബോയ്സ് ടൗണ്‍- പോരാവൂര്‍- ശിവപുരം- മട്ടന്നൂര്‍ റോഡ് (63.5 കി.മീ) എന്നീ പ്രവൃത്തികള്‍ നടപ്പാക്കാൻ കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തും.

∙ മുന്‍ ദേശീയ കബഡി കായികതാരം പി.കെ.രാജിമോള്‍ക്കു കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ ക്ലാര്‍ക്ക് തസ്തികയില്‍ സ്ഥിരം നിയമനം.

∙ വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിലുളള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ക്കാര്‍ അംഗീകാരമുളള ജീവനക്കാര്‍ക്കു ശമ്പളപരിഷ്കരണം.

∙ കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസില്‍ മാനേജീരിയല്‍ തലത്തില്‍ 28 പുതിയ തസ്തികകള്‍.

∙ തേയില തോട്ടം തൊഴിലാളികള്‍ക്കു വേതന കുടിശ്ശിക നല്‍കുന്നതിനു കണ്ടിജന്‍സി ഫണ്ടില്‍ നിന്ന് 2.79 കോടി രൂപ അഡ്വാന്‍സ് സ്വീകരിക്കാന്‍ ലേബര്‍ കമ്മിഷണര്‍ക്ക് അനുമതി.