ലക്നൗ ∙ സ്ത്രീകൾക്കു ലോകത്തിൽ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമാണ് ഇന്ത്യയെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, അയൽവാസികളായ യുവാക്കളുടെ ശല്യം സഹിക്കാനാകുന്നില്ലെന്നും നാലു പെൺമക്കളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ച് ഉത്തർപ്രദേശ് സ്വദേശി. വീട്ടിൽ കഴിയുക പോലും ദുഷ്കരമായിരിക്കുകയാണ്. പെൺമക്കളുടെ ജീവന് എന്തു സംഭവിക്കുമെന്ന ഭയം തന്നെ നിരന്തരം വേട്ടയാടുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
മവാന സ്വദേശിയായ ഇയാൾ കഴിഞ്ഞ ഞായറാഴ്ചയാണു കത്തയച്ചത്. ശനിയാഴ്ച ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവാക്കൾ പെൺകുട്ടികളെ ആക്രമിക്കുകയും ആസിഡ് ആക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു പരാതി. യുവാക്കള്‍ക്കു മുന്നറിയിപ്പു നൽകിയിട്ടും വീട്ടുകാരോടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്നും മാസങ്ങളായി ഇവരുടെ ശല്യം തുടരുകയാണെന്നും പറയുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. 17, 16, 14, 12 വയസ്സുള്ള പെൺകുട്ടികളുടെ പിതാവാണു പരാതിക്കാരൻ.