Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം ഇറങ്ങിയാൽ ഇനി കെഎസ്ആർടിസിയുടെ ‘ഫ്ലൈ ബസുകൾ’

KSRTC

തിരുവനന്തപുരം∙ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്കു കെഎസ്ആർടിസിയുടെ എസി ബസ് സർവീസുകൾ ആരംഭിക്കുന്നു. ‘ഫ്ലൈ ബസ്’ എന്ന പേരിൽ ആരംഭിക്കുന്ന ഈ സർവീസിന്റെ പ്രത്യേകതകൾ:

1. കൃത്യസമയത്തുള്ള സർവീസ് ഓപ്പറേഷൻ

2. വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്

3. ഹൃദ്യമായ പരിചരണം

4. ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം

5. അത്യാധുനിക ശീതീകരണം

പുറപ്പെടുന്ന സമയങ്ങൾ എയർപോർട്ടിലും സിറ്റി/സെൻട്രൽ ബസ് സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം ആഗമനം/പുറപ്പെടൽ പോയിന്റുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസുകളാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസുകളാക്കി മാറ്റുകയാണുണ്ടായത്.

തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്ലൈ ബസുകൾ ലഭ്യമാണ്.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു മണിക്കൂർ ഇടവേളകളിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്ലൈ ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഫ്ലൈ ബസുകളുടെ മാത്രം മേൽനോട്ടത്തിനായി എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി. രാജേന്ദ്രനെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.

യാത്രക്കാരുടെ ആവശ്യങ്ങൾ അനുസരിച്ച് ഭാവിയിൽ ഫ്ലൈ ബസുകൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തില്‍നിന്നു നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏർപ്പെടുത്തുന്നതാണ്. വരുംകാലങ്ങളിൽ വിവിധ എയർലൈനുകളമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാൻഡുകളിൽ നിന്ന് ലഗേജ് അടക്കം ചെക്ക് ഇൻ സൗകര്യം ഏർപ്പെടുത്തുന്നതും പരിഗണിച്ചുവരുന്നു. എയർപോർട്ടിൽ നിന്നുള്ള അധിക സർച്ചാർജ് ഈടാക്കാതെ സാധാരണ എസി ലോ ഫ്ലോർ ബസുകളുടെ ചാർജുകൾ മാത്രമേ ഈടാക്കുന്നുള്ളൂ. 'ഫ്ലൈ ബസു'കളുടെ സംസ്ഥാനതല ഫ്ലാഗ്ഓഫ് ചൊവ്വാഴ്ച വൈകുന്നേരം 4.30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നടത്തും.

related stories