ന്യൂഡൽഹി∙ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചതില്‍ മാത്രം ചര്‍ച്ച ഒതുങ്ങുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തി. ആശ്ലേഷവും കണ്ണിറുക്കലും മാത്രമല്ല പ്രസംഗത്തില്‍ ഏറെയുണ്ടായിരുന്നെന്ന് ട്വീറ്റ്. രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചിരുന്നെന്നും ട്വീറ്റിലൂടെ കോൺഗ്രസ് അമർഷം പ്രകടമാക്കി.
രാഹുലിന്‍റെ പ്രസംഗം മികച്ചതായിരുന്നുവെന്നും രാജ്യത്തെ ഓരോ പൗരന്‍റെയും വേദനകളാണ് അദ്ദേഹം പറഞ്ഞതെന്നും മുതിര്‍ന്ന നേതാവ് ശരത് യാദവ് പറഞ്ഞു. ജനജീവിതം അത്രമേല്‍ ദുസ്സഹമാണെന്നും പ്രസംഗത്തിന് രാഹുലിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ജെഡി നേതാവ് തെജസ്വി യാദവ് അടക്കമുള്ള നേleക്കളും രാഹുലിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. പ്രസംഗശേഷം സഹപ്രവര്‍ത്തകരെ നോക്കിയുള്ള രാഹുലിന്‍റെ കണ്ണിറുക്കലിനാണ് തേജസ്വി മാര്‍ക്കിട്ടത്.
രാഹുല്‍ പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങള്‍
∙ റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തോടു നുണ പറഞ്ഞെു. ഇടപാടിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന കരാർ ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടെന്ന് അവർ പറയുന്നു. എന്നാൽ, താൻ ഫ്രഞ്ച് പ്രസിഡന്റിനെ കണ്ടപ്പോൾ അത്തരമൊരു കരാർ ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒരു വിമാനം പോലും നിർമിച്ചു പരിചയമില്ലാത്ത ബിസിനസുകാരനെ റഫാൽ ഇടപാടിൽ മോദി പങ്കാളിയാക്കി.
∙ ചെറുകിട ബിസിനസുകാരോട് മോദി സംസാരിക്കില്ല. സൂട്ടും ബൂട്ടുമിട്ട വൻകിട ബിസിനസുകാർക്കു വേണ്ടിയാണു അദ്ദേഹം പ്രവർത്തിക്കുന്നത്.
∙ ബിജെപിക്കു ഞാൻ നന്ദി പറയുന്നു. യഥാർഥ കോൺഗ്രസുകാരന്റെ അർഥം എനിക്കു മനസ്സിലാക്കി തന്നതിന്. വിദ്വേഷം പരത്തുന്നവരെ സ്നേഹിക്കുന്നവരാണു യഥാർഥ കോൺഗ്രസുകാർ. നിങ്ങൾ എനിക്കെതിരെ വിദ്വേഷം പരത്തുന്നു, എന്നെ പപ്പു എന്നു വിളിക്കുന്നു. നിങ്ങളോട് എനിക്കു ദേഷ്യമില്ല.
∙ പ്രധാനമന്ത്രിക്കും ബിജെപി പ്രസിഡന്റിനും അധികാരമില്ലാതെ നിലനിൽക്കാനാവില്ല. അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് അവരുടെയുള്ളിൽ. ഭയം വിദ്വേഷത്തിലേക്കു നയിക്കുന്നു. ആ വിദ്വേഷം രാജ്യമൊട്ടാകെ അവർ പരത്തുകയാണ്. ബിജെപിക്കുള്ളിൽ തന്നെയുള്ളവർ മോദിക്കെതിരാണ്.
∙ രാജ്യത്തു ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ അതിക്രമങ്ങൾ പെരുകുമ്പോഴും മോദി മൗനം പാലിക്കുന്നു.