ജയ്പൂർ∙ അസമിലെ ദേശീയ അംഗത്വ റജിസ്റ്റർ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. അസം വിഷയത്തിൽ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയ അംഗത്വ റജിസ്റ്ററിലൂടെ ബിജെപി സർക്കാർ ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തും. ദേശീയ സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഇളവുകളുമില്ല– രാജസ്ഥാനിലെ രാജ്സമന്ദിൽ നടന്ന പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ദേശീയ അംഗത്വ റജിസ്റ്റർ വിഷയത്തിൽ കോൺഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കണം. നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്ന ബംഗ്ലദേശികളെ കണ്ടെത്താനാണ് ബിജെപി സർക്കാരിന്റെ ശ്രമം. എന്നാൽ വോട്ട് ബാങ്ക് നോക്കി കോണ്‍ഗ്രസ് ഇതിനെ എതിർക്കുന്നു. ഇത് ദേശീയ സുരക്ഷയുടെ വിഷയമാണ്. എസ്‍സി–എസ്ടി നിയമത്തിലെ മൗലികമായ വ്യവസ്ഥകൾ നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്– അദ്ദേഹം വ്യക്തമാക്കി.
ഒബിസി കമ്മീഷന് ഭരണഘടന അംഗീകാരം ലഭിക്കുന്നതിനുള്ള ബിൽ രാജ്യസഭയിൽ വരും. കോൺഗ്രസ് അതിനെ പിന്തുണയ്ക്കുമോ എന്ന് രാഹുൽ ബാബയോട് ചോദിക്കണം. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ബിജെപി സർക്കാരിന്റെ കീഴിൽ രാജസ്ഥാന് 2,63,000 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ രാജസ്ഥാൻ ഗൗരവ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് രാജസ്ഥാനിലെത്തിയതായിരുന്നു ബിജെപി അധ്യക്ഷൻ.