ന്യൂഡൽഹി ∙ റഫാല്‍ ഇടപാട് വിവാദത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന ബിെജപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ എംപി. റഫാല്‍ യുദ്ധവിമാന ഇടപാട് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്നു ശത്രുഘ്നന്‍ സിന്‍ഹ ആവശ്യപ്പെട്ടു. വിമാനങ്ങളുടെ വില അടക്കം പല കാര്യങ്ങളിലും ഉത്തരം പറയാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും സിന്‍ഹ മനോരമ ന്യൂസിനോടു പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരിനു ജനങ്ങളുടെ കണ്ണില്‍ നോക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
റഫാല്‍ ഇടപാട് സംയുക്ത പാര്‍ലെമന്‍ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ നിലപാടിനോടു യോജിക്കുകയാണു ശത്രുഘ്നന്‍ സിന്‍ഹയും. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണു റഫാല്‍ എന്ന് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും ആരോപിച്ചിരുന്നു. ബിജെപി വക്താക്കള്‍ പറയുന്നതിനേക്കാള്‍ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും പറയുന്നതാണു തനിക്കു വിശ്വാസമെന്ന് ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കിയത് എന്തുകൊണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞില്ല. നല്ല ഭരണം കാഴ്ചവച്ചിട്ടും വാജ്പേയി സര്‍ക്കാരിനു തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. ഇക്കാര്യം ഓര്‍മ വേണമെന്നും അദ്ദേഹം പറഞ്ഞു.