ന്യൂഡൽഹി ∙ ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്താൽ 3 വർഷം വരെ തടവുശിക്ഷ നൽകണമെന്ന നിർദേശവുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). റെയിൽവേ നിയമം ഈവിധം ഭേദഗതി ചെയ്താൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലേതിനെക്കാൾ കടുത്ത ശിക്ഷയാവും ഇത്. അപകീർത്തികരമായ പരാമർശങ്ങൾക്കും മറ്റും ഒരുവർഷം വരെയാണ് ഐപിസിയിൽ ശിക്ഷ.
സ്ത്രീകളുടെ കംപാർട്ട്മെന്റിൽ സഞ്ചരിക്കുന്ന പുരുഷന്മാർക്കുള്ള പിഴ 500ൽനിന്ന് 1000 രൂപയാക്കാനാണു നിർദേശം. പൊലീസിന്റെ സഹായം ലഭിക്കുംവരെ പ്രതിയെ തടഞ്ഞുവയ്ക്കുന്ന സ്ത്രീകൾക്കു നിയമസംരക്ഷണം നൽകാനും ആർപിഎഫ് നിർദേശിക്കുന്നു.
സ്ത്രീയാത്രക്കാർക്കു നേരെ അക്രമങ്ങൾ വർധിക്കുന്നതു കണക്കിലെടുത്താണു നിർദേശം. സമീപവർഷങ്ങളിലെ കണക്കനുസരിച്ചു ട്രെയിനിനുള്ളിൽ സ്ത്രീകൾക്കെതിരായ അക്രമ കേസുകളിൽ 35 ശതമാനം വർധനയുണ്ടായി.