തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദേശങ്ങള്‍ വിവാദമാകുന്നു. സേനയില്‍ തെറ്റു ചെയ്യുന്നവര്‍ക്ക് എതിരേ ശിക്ഷണ നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും സര്‍ക്കാരിന്റെ മഹാമനസ്കതയില്‍ ശിക്ഷണ നടപടികള്‍ ഒഴിവാക്കുന്നതിന് ഔദാര്യം കാണിക്കാറുണ്ടെന്നും ഇതു കണക്കിലെടുത്തു ശമ്പളം നിധിയിലേക്ക് നല്‍കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഒഴിവുള്ള ഉദ്യോഗക്കയറ്റങ്ങള്‍ക്ക് ഉപരിയായി വിവിധതരത്തിലുള്ള സ്ഥാനക്കയറ്റങ്ങള്‍ സര്‍ക്കാര്‍ ഉദാരമായി നല്‍കുന്നുണ്ടെന്നും സ്ഥാനക്കയറ്റം സര്‍ക്കാരിന്റെ ഔദാര്യമാണെന്നും സന്ദേശത്തിൽ പറയുന്നു.
ഒരു മാസത്തെ ശമ്പളം എന്തിന് ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നതിനെക്കുറിച്ച് 30 മിനിട്ട് ആലോചിക്കണമെന്നാവശ്യപ്പെട്ടാണ് കാസര്‍കോട് ജില്ലയിലെ എല്ലാ പൊലീസുകാര്‍ക്കും 23–ാം തീയതി സന്ദേശം അയച്ചത്. ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനുള്ള അവസാന തീയതി 22 ആയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിക്കും സോണ്‍ എഡിജിപിമാര്‍ക്കും കണ്ണൂര്‍, തൃശൂര്‍ ഐജിമാര്‍ക്കും സന്ദേശത്തിന്റെ പകര്‍പ്പ് അയച്ചുകൊടുത്തു. പൊലീസുകാര്‍ക്ക് നിയമപരമായി ലഭിക്കുന്ന ആനുകൂല്യങ്ങളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നിരിക്കുന്നതായാണ് സേനയ്ക്കുള്ളിലെ വികാരം. ഇത്തരമൊരു സര്‍ക്കുലര്‍ പതിവില്ലാത്തതാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം കൊടുക്കാന്‍ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍
∙ ശബരിമല ഡ്യൂട്ടി ലഭിക്കുമ്പോള്‍ നമുക്ക് (പൊലീസുകാര്‍ക്ക്) സര്‍ക്കാര്‍ ചെലവില്‍ ഭഗവാനെ കാണുന്നതിനു സാധിക്കുന്നു. എത്രപേര്‍ക്ക് നമ്മളേക്കാള്‍ കൂടുതല്‍ ഭഗവാനെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. ദൈവത്തിന്റെ കൃപയാണിത്.
∙ കനത്ത ഡ്യൂട്ടിക്ക് ശേഷം കൂടുതല്‍ വിശ്രമം ലഭിക്കുന്നില്ലേ? സര്‍ക്കാരിന്റെ കൃപ കാരണമാണിത്.
∙ വിരമിക്കല്‍ അടുത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഓര്‍ക്കുക. പരേഡില്‍നിന്ന് അവരെ ഒഴിവാക്കുന്നു. ശിക്ഷണ നടപടികളില്‍ അനുകമ്പ. വീടിനടുത്ത് ജോലി ഉറപ്പാക്കുന്നു. സര്‍ക്കാരിന്റെ ഈ ഔദാര്യം അംഗീകരിക്കേണ്ടേ?
∙ പൊലീസുകാരുടെ കുട്ടികള്‍ എആര്‍ ക്യാംപ്, ബറ്റാലിയന്‍ എന്നിവിടങ്ങളിലെ ബസുകളില്‍ സ്കൂളിലേക്ക് പോകുന്നത് ആസ്വദിക്കുന്നില്ലേ? മറ്റു വകുപ്പുകളില്‍ അവരുടെ കയ്യില്‍നിന്ന് പണം ചെലവാക്കിയാണ് കുട്ടികള്‍ യാത്ര െചയ്യുന്നത്.
∙ ഉദ്യോഗസ്ഥര്‍ വിരമിച്ചതിനുശേഷം മരിച്ചാലും ശവസംസ്കാരത്തില്‍ ബ്യൂഗിൾ വായിക്കുന്നു. മറ്റു വകുപ്പുകളില്‍ ഇല്ലാത്തതാണിത്.
∙ സേനയില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്ക് പറ്റിയാല്‍ ആയാള്‍ക്ക് ലളിതമായ ഡ്യൂട്ടികള്‍ നല്‍കുന്നു. അയാള്‍ വാങ്ങുന്ന ശമ്പളം പരിഗണിക്കാതെയാണ് ചെറിയ രീതിയിലുള്ള ജോലി നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ റോഡ് വക്കിൽ എറിയപ്പെടുന്നില്ല.
∙ ഷിഫ്റ്റ് ഡ്യൂട്ടി, 24 മണിക്കൂര്‍ ഡ്യൂട്ടി, 24 മണിക്കൂര്‍ അവധി. ഈ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് നമുക്ക് ഗുണങ്ങളില്ലേയെന്ന് മനഃസാക്ഷിയോട് ചോദിക്കുക
∙ പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്നതുകൊണ്ട് വീട്ടുവാടകയ്ക്ക് ഡിസ്കൗണ്ട് ലഭിക്കുന്നില്ലേ? ചിന്തിക്കുക. ഞാന്‍ (ജില്ലാ പൊലീസ് മേധാവി) വിശദീകരിക്കുന്നില്ല.
∙ പൊലീസ് അസോസിയേഷന്‍ പല സേനകളിലും വിദൂര സ്വപ്നമാണെങ്കിലും സംസ്ഥാനത്ത് അസോസിയേഷന്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കുന്നതില്‍നിന്ന് ചില ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതായി കണ്ടതിനെത്തുടര്‍ന്ന് അവരെ പ്രോത്സാഹിപ്പിക്കാനാണ് സന്ദേശം നല്‍കിയതെന്നും ശമ്പളം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നും ശ്രീനിവാസ് ഐപിഎസ് ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.